പ്രിയദർശിനിയിൽ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കിയത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയെന്ന് മന്ത്രി സി.പി. ജോണ്‍
text_fieldsസി.പി. ജോൺ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് (സൗജന്യ ടിക്കറ്റ്) നല്‍കിയെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നല്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ ചിലർക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ബോധപൂര്‍വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുത്. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണം. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
കര്‍ക്കടകവാവിന് പ്രിയദര്‍ശിനി എന്ന പേര് മറച്ചുവെച്ച് ഓടിച്ചെന്ന പരാതിയിലും മന്ത്രി പ്രതികരിച്ചു. സ്‌പെഷല്‍ സർവിസുകള്‍ ആയാണ് അന്ന് ബസുകള്‍ ക്രമീകരിച്ചത്. കര്‍ക്കടക വാവ് ദിവസം നല്ല രീതിയില്‍ കെ.എസ്.ആര്‍.ടി.സി സർവിസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ക്കടക വാവിന്റെ ഭാഗമായി തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷല്‍ സർവിസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്ര ബോര്‍ഡ് മറച്ചിരുന്നുവെന്നായിരുന്നു ആരോപണം.
പ്രിയദർശിനി ബസിൽ യാത്രക്കാരായ പുരുഷന്മാർക്ക് ‘സീറോ ടിക്കറ്റ്’ നൽകിയ സംഭവത്തിൽ മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർ വിജയനെതിരെ അധികൃതർ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ വെച്ച് നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇവിടെ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോൾ അത് ‘സീറോ ടിക്കറ്റുകൾ’ ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, യാത്രാക്കൂലി കൃത്യമായി കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ഇരുവരും ഉദ്യോഗസ്ഥനെ അറിയിച്ചു.
സംശയം തോന്നിയ ഇൻസ്പെക്ടർ തുടർന്ന് ബസിനുള്ളിൽ കയറി മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും വിശദമായി പരിശോധിച്ചു. ഇതിൽ മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാനമായ രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി വ്യക്തമായി. ഇവരിൽ നിന്നും കണ്ടക്ടർ പണം ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ടിക്കറ്റ് മെഷീനിൽ സീറോ ടിക്കറ്റ് അടിച്ചെടുത്ത് യാത്രക്കാരിൽ നിന്നും പണം ഈടാക്കി കെ.എസ്.ആർ.ടി.സിയെ വഞ്ചിക്കുന്നതാണ് ഈ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

