കെട്ടിട നിർമാണ അപേക്ഷ: കണക്കുകൾ നൽകേണ്ടത് ഓൺലൈൻ വഴി; അവ്യക്തത
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ താളംതെറ്റിയിരിക്കെ, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഓൺലൈനായി നൽകണമെന്ന അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ കുഴങ്ങി സെക്രട്ടറിമാരും ഉപഭോക്താക്കളും.
പുതിയ കെട്ടിടനിർമാണ ചട്ടങ്ങൾ പ്രാബല്യമായതിെൻറ അടിസ്ഥാനത്തിൽ പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട സാഹചര്യം മുൻനിർത്തി ഓൺലൈൻ സംവിധാനം തൽക്കാലം നിർത്തിവെക്കണമെന്ന് ഉത്തരവിട്ട അഡീഷനൽ ചീഫ് സെക്രട്ടറിതന്നെയാണ് ഈ നിർദേശവും നൽകിയത്. ഇത് എങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
ഓൺലൈൻവഴി ഓരോ മാസവും വിതരണം ചെയ്തതും കെട്ടിക്കിടക്കുന്നതുമായ കെട്ടിടനിർമാണ ലൈസൻസിെൻറയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിെൻറയും സ്ഥിതിവിവരങ്ങൾ സെക്രട്ടറിമാരുടെ വാർഷിക അവലോകന വിലയിരുത്തൽ റിപ്പോർട്ടിലെ മുഖ്യഘടകമാകുമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
കെട്ടിട നിർമാണങ്ങൾക്ക് അപേക്ഷ നൽകി നിർമാണ ലൈസൻസും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനും കാത്തിരിക്കുന്ന ഉപഭോക്താക്കളും ഓൺലൈൻ തകരാറിൽ പ്രതിസന്ധിയിലാണ്.
പുതിയ കെട്ടിടനിർമാണ ചട്ടം പ്രാബല്യമായ നവംബർ എട്ടിന് ശേഷമുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കണമെന്നും സങ്കേതം-ഐ.ബി.പി.എം.എസ് ഓൺലൈൻ സംവിധാനങ്ങൾ വഴി സ്വീകരിക്കരുതെന്നും അഡീഷനൽ ചീഫ് സെക്രട്ടറിതന്നെയാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 12ന് മറ്റൊരു ഉത്തരവിറക്കി സെക്രട്ടറിമാർ അതത് മാസത്തെ സ്ഥിതിവിവരക്കണക്കുകൾ നൽകണമെന്ന് പറഞ്ഞതും.
ആന്തൂർ നഗരസഭ സംഭവം വിവാദമായതിനെത്തുടർന്ന് കെട്ടിട നിർമാണാനുമതി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ നൽകാനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ മാർഗനിർദേശ പ്രകാരവും സ്ഥിതിവിവരക്കണക്കുകൾ പല തദ്ദേശ സ്ഥാപന സെക്രട്ടറിമാരും കൃത്യമായി അയക്കാത്തത് സർക്കാറിെൻറ ശ്രദ്ധയിൽപെട്ടു. തുടർന്നാണ് ഈ ഡിസംബർ മുതൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ മാന്വലായി അയക്കേണ്ടതില്ലെന്നും പകരം തദ്ദേശ ഭരണവകുപ്പിെൻറ വെബ്സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാനും നിർദേശം നൽകിയത്.
കെട്ടിട നിർമാണ അപേക്ഷയിൽ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് 10 കാര്യമാണ് സെക്രട്ടറിമാർ നൽകേണ്ടത്. കെട്ടിടം ഏതുതരത്തിലുള്ളതാണ്, ഈ മാസം തുടങ്ങുമ്പോൾ തീർപ്പാകാതെ ശേഷിച്ച അപേക്ഷകൾ എത്രയെണ്ണമാണ്, നടപ്പുമാസം എത്ര അപേക്ഷ ലഭിച്ചു, നടപടി സ്വീകരിക്കേണ്ടിയിരുന്ന അപേക്ഷകൾ എത്രയെണ്ണമാണ്, എത്ര ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി, എത്രയെണ്ണം നിരസിച്ചു, അധിക വിവരങ്ങൾ തേടി, എത്രപേർക്ക് നോട്ടീസ് നൽകി, നടപടി സ്വീകരിച്ചവയുടെയും സ്വീകരിക്കാത്തവയുടെയും വിവരങ്ങൾ എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.