ബി.എസ്.എന്‍.എല്‍ നിക്ഷേപ തട്ടിപ്പ്; ഷീജാകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsതിരുവനന്തപുരം: ഇരുന്നൂറിലേറെ കോടി രൂപയുടെ ബി.എസ്.എൻ.എൽ എൻജിനീയറിങ് സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൊല്ലം കൊറ്റങ്കര മാമ്പുഴ കാടൻവിളപ്പുറം അഹല്യ വീട്ടിൽ ഷീജ കുമാരിയെ(47) ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു കൂടുതൽ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു.
സംഘത്തിന്റെ മുൻ പ്രസിഡൻ്റും കേസിലെ ഒന്നാം പ്രതിയുമായ ഗോപിനാഥൻ നായരുടെ കൂട്ടാളിയായിരുന്നു ഷീജാകുമാരി. ഗോപിനാഥൻനായർ സംഘത്തിൽ നിന്നു തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഷീജാകുമാരിയുടെ പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനും വസ്തുക്കൾ വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നത്.
കൊല്ലം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ മുപ്പതിലധികം വസ്തുവകകൾ ഷീജാകുമാരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും കൊല്ലത്തെ കെ.എൽ ഫിനാൻസ്, സായി ബിൽഡേഴ്സ് എന്ന ധനകാര്യസ്ഥാപനങ്ങളും ഷീജകുമാരിയുടെ പേരിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
നിക്ഷേപ തട്ടിപ്പിന് ശേഷം ഒളിവിൽ പോയ ഗോപിനാഥൻനായർ ഒടുവിൽ കഴിഞ്ഞിരുന്നത് ഷീജാകുമാരിയുടെ കൊല്ലത്തെ വീട്ടിലായിരുന്നു. ഇവരുടെ കൊല്ലത്തെ ധനകാര്യ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ റെയിഡിലാണ് വൻ നിക്ഷേപത്തിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് കിട്ടിയത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തട്ടിപ്പിൻ്റെ വ്യാപ്തിയും നിക്ഷേപങ്ങളുടെ ഉറവിടവും കണ്ടെത്താനാകൂ എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഷീജാകുമാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
നിലവിൽ 88 തട്ടിപ്പുകേസുകളിൽ ഷീജാകുമാരി പ്രതിയായി അന്വേഷണം തുടരുന്ന വിവരവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രോസിക്യൂഷന്വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

