ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പ്; ഇ.ഡി അന്വേഷണം പുനരാരംഭിച്ചു
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ 300 കോടി നിക്ഷേപത്തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പുനരാരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പരാതികളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം ജില്ല സെൻട്രൽ ഗവ. പെൻഷനേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 3.78 കോടിയും നിക്ഷേപത്തട്ടിപ്പിൽ ഉൾപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് എത്തി ഇ.ഡി സംഘം വിവരങ്ങൾ ശേഖരിച്ചു.
തിരുവനന്തപുരത്ത് എത്തിയ ഇ.ഡി സഹകരണ സംഘത്തിലെത്തി രേഖകളും മൊഴികളും ശേഖരിച്ചു. സൊസൈറ്റിയുടെ നിലവിലെ ഭരണസമിതി അംഗങ്ങളിൽ നിന്നാണ് വിവരങ്ങൾ തേടിയത്. ഇവരുടെ പക്കലുള്ള രേഖകളും പരിശോധിച്ചു. അക്കൗണ്ടന്റ് ജനറൽ ഓഫിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അംഗങ്ങളായ സൊസൈറ്റിയാണിത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം തന്നെയാണ് ബി.എസ്.എൻ.എൽ തട്ടിപ്പു കേസിലും പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ല സെൻട്രൽ ഗവ. പെൻഷനേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ബി.എസ്.എൻ.എൽ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചത് മുൻ ഭരണസമിതിയുടെ കാലത്തായിരുന്നു. അന്ന് പെൻഷനേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് സി. അച്യുതമേനോൻ ഫൗണ്ടേഷന്റെയും സെക്രട്ടറി.
ഫൗണ്ടേഷൻ ബി.എസ്.എൻ.എൽ സൊസൈറ്റിയിൽ നടത്തിയ 18 ലക്ഷം രൂപയുടെ നിക്ഷേപം തിരികെ ലഭിക്കാത്തത് സംബന്ധിച്ച കേസും നിലവിലുണ്ട്. അതേസമയം, ബി.എസ്.എൻ.എൽ സൊസൈറ്റിയിൽ നഷ്ടമായ പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി നിക്ഷേപകർ ബി.എസ്.എൻ.എൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

