ബി.എസ്.എൻ.എല്ലും നിരക്ക് കൂട്ടുന്നു
text_fieldsതൃശൂർ: സ്വകാര്യ മൊബൈൽ സേവന ദാതാക്കളെ പിന്തുടർന്ന് ബി.എസ്.എൻ.എല്ലും കോൾ, ഡാറ്റ നിരക്ക് ഉയർത്തും. റിലയൻസ് ജിയോ നിരക്ക് വർധന തീരുമാനിച്ച വേളയിൽത്തന്നെ ബി.എസ്.എൻ.എല്ലും ഇതിന് ഒരുക്കം തുടങ്ങിയതാണെങ്കിലും മൂന്ന് സ്വകാര്യ ഓപറേറ്റർമാരും ഉടൻ പ്രാബല്യത്തോടെ വർധന പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത ദിവസം ബി.എസ്.എൻ.എല്ലും തീരുമാനമെടുക്കും. അതേസമയം, സ്വകാര്യ ഓപറേറ്റർമാരെ അപേക്ഷിച്ച് ആശങ്കയോടെയാണ് ബി.എസ്.എൻ.എൽ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്.
താരിഫ് 10 ശതമാനം ഉയർത്തിയാൽപോലും മൊബൈൽ കമ്പനികൾക്ക് 60 ശതമാനം വരെ നഷ്ടം കുറക്കാമെന്ന് വിദഗ്ധർ പറയുേമ്പാഴാണ് 40-50 ശതമാനം വരെ ഉയർത്തിയത്. ഇതേ തോതിൽ ബി.എസ്.എൻ.എല്ലും നിരക്ക് കൂട്ടിയാൽ ഇന്നത്തെ സാഹചര്യത്തിൽ തിരിച്ചടിയാവും. പ്രധാന കാരണം 4ജി ഇല്ലാത്തതുതന്നെ. 4ജി സേവനം നൽകുന്ന സ്വകാര്യ കമ്പനികളുടെ അതേ നിരക്ക് ബി.എസ്.എൻ.എല്ലും ഈടാക്കിയാൽ നിലവിലുള്ള ഉപഭോക്താക്കൾ കൊഴിയുകയാവും ഫലം. ഇനി മറ്റ് കമ്പനികളെക്കാൾ താഴ്ന്ന നിരക്കാണ് തീരുമാനിക്കുന്നതെങ്കിൽ എം.എൻ.പി (മൊബൈൽ നമ്പർ പോർട്ടബിലിറ്റി)യിലൂടെ കുറെ ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്.
എന്നാൽ, 4ജി ഇല്ലാത്തതിന് പുറമെ സ്വയം വിരമിക്കലിലൂടെ പകുതിയിലധികം ജീവനക്കാർ പുറത്ത് പോകുന്ന ബി.എസ്.എൻ.എല്ലിന് എത്രകണ്ട് പുതിയ ഉപഭോക്താക്കൾക്ക് സേവനം എത്തിക്കാനാവുമെന്ന ആങ്കയാണ് നിലനിൽക്കുന്നത്.
സ്വയം വിരമിക്കാൻ അപേക്ഷിക്കാനുള്ള ദിവസം ചൊവ്വാഴ്ച അവസാനിക്കുകയാണ്.
ഒരു മാസംകൊണ്ട് 80,000ഓളം ജീവനക്കാരുടെ ആകെ എണ്ണത്തിെൻറ പകുതി ജോലി മതിയാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ ഇവർ കൂട്ടത്തോടെ പുറത്ത് പോകുന്നതോടെ പുറംകരാർ ഏജൻസികളെ ആശ്രയിക്കാനാണ് നീക്കം.
ഉപഭോക്തൃ സേവന കേന്ദ്രം മുതൽ എക്സ്ചേഞ്ചുകൾ വരെയുള്ളവയുടെ നടത്തിപ്പ് ഫ്രാഞ്ചൈസികളിലെത്തും.
എന്നാൽ, സങ്കീർണമായ ലാൻഡ് ലൈൻ, േബ്രാഡ് ബാൻഡ് സേവനങ്ങൾ ഇത്തരം ഏജൻസികൾക്ക് എത്രത്തോളം നന്നായി നടത്താനാവുമെന്ന ചോദ്യമുണ്ട്. ഫലത്തിൽ സേവനം മോശമാകുന്നതോടെ ഉപഭോക്താക്കൾ വീണ്ടും കൊഴിഞ്ഞുപോകാൻ ഇടവരും.
അതിനിടെ, ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഐ.ടി.എസ് ഒാഫിസർമാരുടെ ശമ്പളം ഈമാസം അഞ്ചിനകം നൽകണമെന്ന് ഡൽഹി ഹൈകോടതി ഉത്തരവിട്ടു.
രണ്ട് മാസമായി ശമ്പളം കിട്ടാത്ത ജീവനക്കാരുടെ വിഷയം കോടതിയെ ബോധിപ്പിക്കാതിരുന്ന മാനേജ്മെൻറ് സമീപനത്തിൽ സഞ്ചാർ നിഗാം എക്സിക്യൂട്ടിവ്സ് അസോസിയേഷൻ സി.എം.ഡിെയയും ടെലികോം സെക്രട്ടറിയെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.