ബ്രിട്ടീഷ് ലൈബ്രറി സംഘം കാലിക്കറ്റ് സർവകലാശാലയിൽ
text_fieldsതേഞ്ഞിപ്പലം: കേരളത്തിന്റെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്കൃതം, അറബി മലയാളം പുരാരേഖകൾ പരിചയപ്പെടുത്താൻ അവ സംരക്ഷിക്കുന്ന ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി സംഘം കോഴിക്കോട് സർവകലാശാലയിലെത്തി. ബ്രിട്ടീഷ് വാഴ്ചക്കു കീഴിലായിരുന്ന ഇന്ത്യയിലെ നിരവധി പുരാരേഖകളും പ്രധാന താളിയോലകളും ബ്രിട്ടീഷ് ലൈബ്രററിയിൽ സൂക്ഷിച്ചു വരുന്നുണ്ട്. ഇവയെ പുതുതലമുറ ഗവേഷകർക്ക് പരിചയപ്പെടുത്തുന്നതിനാണ് സംഘം സർവകലാശാലയിലെത്തിയത്. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും കോഴിക്കോട് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ചേർന്ന് നടത്തിയ ഏകദിന ശിൽപശാലയാണ് വിദഗ്ധ സംഘത്തിന്റെ സന്ദർശനത്തിനു അവസരമൊരുക്കിയത്.
ശാസ്ത്രീയമായി ക്രമപ്പെടുത്തിയ കേരളത്തെ സംബന്ധിച്ച നിരവധി രേഖകൾ ബ്രിട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ടെന്നും ഇവ പരിശോധിക്കാൻ ഗവേഷകർക്ക് അവസരമുണ്ടെന്നും ബ്രിട്ടീഷ് ലൈബ്രററിയിലെ ദക്ഷിണേന്ത്യൻ ശേഖരങ്ങളുടെ മേധാവി ഡോ. അരണി ഇളംകുബേരൻ പറഞ്ഞു. സ്വർണത്തകിടിൽ സാമൂതിരിയും ഡച്ചുകാരും 1691ൽ തയാറാക്കിയ ഉടമ്പടിയും 1710 ൽ തയാറാക്കിയ വെള്ളിയിൽ നിർമിച്ച ഉടമ്പടിയും അടക്കം നിരവധി രേഖകൾ കേരളത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് ബ്രട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ടെന്ന് ശിൽപശാലയിൽ പങ്കെടുത്ത ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു. ഷേക്സ്പിയർ കൃതികളുടെ പത്തോളം മലയാളം വിവർത്തനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഭരണ ആവശ്യത്തിനായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ശേഖരിച്ച സംസ്കൃത ഭാഷയിലും ടിബറ്റൻ ഭാഷയിലും വിവിധ ഇന്ത്യൻ ഭാഷകളിലും എഴുതപ്പെട്ട പ്രമാണരേഖകൾ ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഗവേഷണത്തിന് അത്യന്താപേക്ഷിതമായിരിക്കുമെന്ന് സംസ്കൃത രേഖകളുടെ ചുമതലയുള്ള പാസ്കലേ മാൻസോ വിശദീകരിച്ചു. ബ്രിട്ടീഷ് ലൈബ്രറിയിലെ വടക്കെ ഇന്ത്യൻ ശേഖകൾ പരിചയപ്പെടുത്തിയത് ഈ വിഭാഗത്തിന്റെ സംരക്ഷണ ചുമതലയുള്ള മറീനാ ചെല്ലിനിയായിരുന്നു.
ബ്രിട്ടീഷ് ലൈബ്രറി ദക്ഷിണേന്ത്യൻ ശേഖരങ്ങളുടെ മേധാവി ഡോ. അരണി ഇളംകുബേരനാണ് ശിൽപശാല ഉദ്ഘാടനം ചെയ്തത്.
മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടാത്താണി അധ്യക്ഷത വഹിച്ച ശിൽപശാലയിൽ 130 പ്രതിനിധികൾ പങ്കെടുത്തു. കോഴിക്കോട് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ശിവദാസൻ പി., മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. ഗവേഷകരുടെ സംശയങ്ങൾക്ക് ബ്രിട്ടീഷ് ലൈബ്രറി പ്രതിനിധികൾ വിശദീകരണം നൽകിയതിനു ശേഷമാണ് ശിൽപശാല അവസാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.