കൈക്കൂലിക്കാരുടെ എണ്ണം കുതിക്കുന്നു; ഈ വർഷം പിടിയിലായത് 42 പേര്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഈവര്‍ഷം ഇതുവരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 42 കേസ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏറ്റവും കൂടുതൽ പേർ പിടിയിലായത് റവന്യൂ വകുപ്പിലാണ്. 14 ഉദ്യോഗസ്ഥരാണ് 10 മാസത്തിനിടെ പിടിയിലായത്. തദ്ദേശ വകുപ്പിലെ 13 ഉദ്യോഗസ്ഥരും പിടിയിലായി. കൈക്കൂലിക്കേസില്‍ റവന്യൂ വകുപ്പ് ഒന്നാം സ്ഥാനത്തും തദ്ദേശ വകുപ്പ് രണ്ടാം സ്ഥാനത്തുമാണ്.
ആരോഗ്യവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും എം.ജി സര്‍വകലാശാല, കേരള വാട്ടര്‍ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, സപ്ലൈകോ, കെ.എസ്.ഇ.ബി, മൈനര്‍ ഇറിഗേഷന്‍, ലീഗല്‍ മെട്രോളജി എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരുമാണ് ഈ വര്‍ഷം അറസ്റ്റിലായത്.
കൈക്കൂലിക്കാരെ പിടികൂടാൻ വിജിലന്‍സ് ആരംഭിച്ച ഓപറേഷനില്‍ അറസ്റ്റിലായവരുടെ എണ്ണം 2015ല്‍ 20 ആയിരുന്നു. എന്നാല്‍, ഈവര്‍ഷം ഇതുവരെ കേസുകള്‍ 42 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 30 ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
പൊതുജനങ്ങളില്‍നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മിക്ക ട്രാപ് ഓപറേഷനുകളും ആരംഭിച്ചത്. ചില കേസുകളില്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, കെട്ടിട നമ്പര്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഇലക്ട്രിക് പോസ്റ്റുകള്‍ മാറല്‍, ശസ്ത്രക്രിയ ഫീസ്, ബില്‍ ക്ലിയറന്‍സ്, കമീഷന്‍ പേയ്മെന്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

