കൈക്കൂലി: വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന എസ്.ഐയുടെ ഹരജി തള്ളി
text_fieldsകൊച്ചി: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ നൽകിയ ഹരജി ഹൈകോടതി തള്ളി. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പേരിൽ അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന കടുത്തുരുത്തി മുൻ എസ്.ഐ ടി.എ. അബ്ദുൽ സത്താറിന്റെ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്.
പാലക്കാട് സ്വദേശിയായ പ്രവാസിക്കെതിരെ കുറുപ്പന്തറ സ്വദേശിനിയായ ഭാര്യ നൽകിയ പരാതിയിലാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തത്. തുടർന്ന് സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ പ്രവാസിയുടെ പിതാവിൽനിന്ന് 5000 രൂപയും സഹോദരനിൽനിന്ന് 15,000 രൂപയും കൈക്കൂലി വാങ്ങിയതായി പറയുന്നു. പിന്നീട് കേസിൽ പ്രവാസിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തുടർന്ന് നേരത്തേ നൽകിയ പണത്തിൽ 15,000 രൂപ അബ്ദുൽ സത്താർ എടുത്തെന്നറിയിച്ച അനിൽകുമാർ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലൻസിൽ പരാതി നൽകുകയും 2021 ആഗസ്റ്റ് 12ന് അനിൽകുമാർ അറസ്റ്റിലാകുകയുമായിരുന്നു. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സത്താർ രണ്ടാം പ്രതിയുമാണ്. കൈക്കൂലി വാങ്ങിയതായി കേസില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്താതെയാണ് കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഹരജി നൽകിയത്.
എന്നാൽ, ആരോപണം ശരിയാണോയെന്ന് അന്വേഷണത്തിലാണ് കണ്ടെത്തേണ്ടതെന്നും ഹരജിക്കാരന്റെ വാദങ്ങളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞു. കേസ് നിലനിൽക്കില്ലെന്ന് തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

