വീട്ടുനമ്പർ ലഭിക്കാൻ കൈക്കൂലി; നഗരസഭ ഉദ്യോഗസ്ഥയില്‍നിന്ന് 18,500 രൂപ പിടിച്ചെടുത്തു
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിെൻറ പിടിയിലായ ഉദ്യോഗസ്ഥർ
ചങ്ങനാശ്ശേരി: വീട്ടുനമ്പർ നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ നഗരസഭ ഉദ്യോഗസ്ഥയില്‍നിന്ന് കണക്കിൽപെടാത്ത പണം കണ്ടെടുത്തു. കോട്ടയം ചങ്ങനാശ്ശേരി നഗരസഭയിലെ റവന്യൂ വകുപ്പില്‍ വിജിലന്‍സ് റെയ്ഡില്‍ പിടിയിലായ റവന്യൂ ഇന്‍സ്‌പെക്ടര്‍ ശാന്തിയുടെ ബാഗില്‍നിന്നാണ് 18,500 രൂപ പിടികൂടിയത്. കൈക്കൂലി തുകയായ 5000 കൂടാതെ കടലാസില്‍ പൊതിഞ്ഞ നിലയില്‍ 10,000 രൂപയും മറ്റൊരു പൊതിയിലായി സൂക്ഷിച്ച 3500 രൂപയുമാണ് പിടിച്ചെടുത്തത്.
തുക ശാന്തി ഓഫിസിലെ കാഷ് ഡിക്ലറേഷന്‍ ബുക്കില്‍ ചേര്‍ത്തിട്ടില്ലെന്നും 800 രൂപ മാത്രമാണ് ഡിക്ലറേഷനിലുള്ളതെന്നും വിജിലന്‍സ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഓഫിസിലെ പ്യൂണ്‍ സുരേഷിനെതിരെ കേസ് എടുക്കുമെന്നാണ് സൂചന. ഇയാളുടെ ഡിക്ലറേഷന്‍ ബുക്കില്‍ കൈയിലുള്ള പണെത്തക്കാളും കൂടുതല്‍ തുക എഴുതിച്ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകീട്ട് നാലിനാണ് റവന്യൂ ഓഫിസര്‍ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി പി.ടി. സുശീല, റവന്യൂ ഇന്‍സ്‌പെക്ടര്‍ ചെങ്ങന്നൂർ പാണ്ടനാട് പുതുശ്ശേരി വീട്ടിൽ ശാന്തി എന്നിവരെ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രവാസി മലയാളിയുടെ പുതിയ വീടിന് മുനിസിപ്പല്‍ നമ്പര്‍ ലഭിക്കാനും നികുതി കുറച്ചുകൊടുക്കാനും കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.