മയക്കുമരുന്ന് ഗുളികയായി വിഴുങ്ങി എത്തിയ ബ്രസീൽ ദമ്പതികൾ പിടിയിൽ; 70ഓളം ഗുളികകൾ പുറത്തെടുത്തു
text_fieldsനെടുമ്പാശ്ശേരി: കാപ്‌സ്യൂൾ രൂപത്തിലാക്കി മയക്കുമരുന്ന് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വിദേശ ദമ്പതികൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. ബ്രസീൽ സ്വദേശികളായ ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. ഇവരെയും ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് സ്കാൻ ചെയ്യുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽനിന്ന് ഇതുവരെ 70ഓളം ഗുളികകൾ പുറത്തെടുത്തു.
കൊക്കെയ്‌നാണ് കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. കൊക്കെയ്നാണെങ്കിൽ കോടികൾ വില വരും. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽവെച്ച് ഇവ പൊട്ടിയാൽ മരണംവരെ സംഭവിച്ചേക്കാം. എന്നാൽ ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുള്ളതിനാൽ വയറ്റിലെത്തിയാലും പൊട്ടാനിടയില്ല.
തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

