ബ്രഹ്മപുരം: മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളിൽ ആദ്യ ദിനം ചികിത്സ തേടിയത് 178 പേർ
text_fieldsകൊച്ചി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളിൽ തിങ്കളാഴ്ച ചികിത്സ തേടിയെത്തിയത് 178 പേർ. രണ്ട് യൂനിറ്റുകൾ ഉണ്ടായിരുന്നതിൽ ആദ്യ യൂനിറ്റിൽ 118 പേർ ചികിത്സ തേടിയപ്പോൾ 60 പേരായിരുന്നു രണ്ടാം യൂനിറ്റിൽ ചികിത്സ തേടി എത്തിയത്. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ചമ്പക്കര കുന്നുകര പാർക്ക്, വൈറ്റില മഹിള സമാജം, തമ്മനം കിസാൻ കോളനി, പൊന്നുരുന്നി അർബൻ പി.എച്ച്.സി സമീപമുള്ള നഴ്സറി റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ മെഡിക്കൽ യൂനിറ്റ് എത്തിയത്. പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലും വെണ്ണല അർബൻ പി.എച്ച്.സിക്ക് സമീപവുമായിരുന്നു യൂനിറ്റ് രണ്ടിന്റെ സന്ദർശനം.
ആദ്യ യൂനിറ്റിൽ കുന്നുകര പാർക്കിൽ 32 പേരും വൈറ്റില മഹിള സമാജത്തിൽ 22 പേരും കിസാൻ കോളനിയിൽ 34 പേരും പൊന്നുരുന്നിയിൽ 30 പേരുമായിരുന്നു ചികിത്സ തേടിയത്. രണ്ടാം യൂണിറ്റിൽ വെണ്ണലയിൽ 27 പേരും പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലായി 33 പേരും ചികിത്സ തേടി.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവർത്തിക്കുന്നത്.
യൂനിറ്റുകളിൽ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാകും മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.