ബോഡി ഷെയിമിങ്: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം
text_fieldsപിണറായി വിജയൻ
പെരിന്തൽമണ്ണ: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരം എം.എൽ.എയെ പരിഹസിക്കാൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
മുസ്‍ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതിപ്പെട്ടത്. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 15ഓളം പേർ ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നൽകിയത്.
പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. എട്ടുമുക്കാൽ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.
'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവ് കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
ഇടത് പുരോഗമന പ്രസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്. അരോഗ്യ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ ? ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തെരെഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണമെന്നും നജീബ് വ്യക്തമാക്കി.
ഒരാളുടെ ശരീര വലിപ്പത്തെയോ ആകൃതിയേയോ കുറിച്ച് അനുചിതമായ കമന്റുകൾ നടത്തി അപമാനിക്കുന്നതിനെയാണ് ബോഡി ഷെയിമിങ് എന്ന് അർഥമാക്കുന്നത്. ബോഡി ഷെയിമിങ് നടത്തുന്നത് റാഗിങ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത്. മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ് ആണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉയരം കുറഞ്ഞവരോട് പുച്ഛമാണോ എന്നും പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
'കണ്ണൂരില്‍ പറഞ്ഞു കോള്‍ക്കുന്നതു പോലെ എട്ടുമുക്കാല്‍ അട്ടിവച്ചതു പോലെ പൊക്കം കുറഞ്ഞ ഒരാളാണ് തള്ളിക്കയറിയതെന്നും അയാള്‍ക്ക് ആരോഗ്യം ഇല്ലെന്നും നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ചാണ് അങ്ങനെ ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉയരം കുറഞ്ഞ ആളുകളെ കേരളത്തിലെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ? ഉയരം കുറഞ്ഞവരോട് അദ്ദേഹത്തിന് എന്തിനാണ് ദേഷ്യം? ഇത് ബോഡി ഷെയ്മിങാണ്. പൊളിറ്റിക്കലി ഇന്‍കറക്ടായ വാചകമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണം. സഭാ രേഖകളില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും' -വി.ഡി. സതീശൻ വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങള്‍ സി.പി.എം നേതാക്കള്‍ പല തവണയായി ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് മുന്‍പ് മന്ത്രി വാസവനും അമിതാബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിലെ പോലെ ആയെന്ന പരാമര്‍ശം നടത്തി. ഇന്ദ്രന്‍സ് മോശക്കാരനാണോ? അദ്ദേഹം മികച്ച നടനാണ്. അന്ന് വാസവന്‍ അഥ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ഉയറക്കുറവിനെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. പാര്‍ലമെന്ററി കാര്യമന്ത്രിയും ഉമ തോമസിന്റെ രോഗത്തെ കുറിച്ചും ആരോഗ്യാവസ്ഥയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഉമാ തോമസിനെ കവചമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. അതും പിന്‍വലിക്കണം.
ഉമ തോമസിന്റെ ആരോഗ്യത്തെ കുറിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ഉത്കണ്ഠപ്പെടേണ്ട. മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും പറഞ്ഞത് തെറ്റാണ്. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പുരോഗമന വാദികളാണെന്നു പറയുന്നവര്‍ വായ് തുറന്നാല്‍ ഇതുപോലുള്ള വര്‍ത്തമാനമാണ് പറയുന്നത്. എത്ര പൊക്കം വേണമെന്നതില്‍ മുഖ്യമന്ത്രിയുടെ പക്കല്‍ അളവുകോലുണ്ടോ? ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ഇവരൊക്കെ 19 നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിക്കേണ്ടവരാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

