ബോർഡ്-കോർപറേഷൻ: ഇടതുസർക്കാർ നിയമിച്ചവർ മാന്യമായി പിരിഞ്ഞുപോകണം -അടൂർ പ്രകാശ്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് കാലത്തെ ബോർഡുകളിലും കോർപറേഷനുകളിലും നിയമിതരായവർ സ്വയമേവ രാജിവെക്കണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ‘ഞങ്ങൾ ഇരിക്കുന്ന ബോർഡ് പിരിച്ചുവിട്ടു’ എന്ന വിധം പരാതി ഉണ്ടാകാനിടയില്ലാത്ത വിധം മാന്യമായി പിരിഞ്ഞുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് -കോർപറേഷൻ വിഭജന കാര്യത്തിലെ ചർച്ചകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ഇതിനായി കോൺഗ്രസ് ഉപസമിതി രൂപവത്കരിക്കും. ഈ ഉപസമിതി യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച നടത്തി തീരുമാനത്തിലെത്തും. അതേസമയം ഉപസമിതിയിൽ ഏതൊക്കെ നേതാക്കളെന്നത് തീരുമാനിച്ചിട്ടില്ല. മുതിർന്ന നേതാക്കൾക്ക് കാബിനറ്റ് പദവിയോടെയുള്ള ചുമതല നൽകൽ പത്ത് ദിവസത്തിനുള്ളിൽ തീരുമാനിക്കും.
മാണി സി. കാപ്പൻ, പി.ജെ. ജോസഫ്, എം.കെ. മുനീർ, ജി. ദേവരാജൻ എന്നിവരാണ് പരിഗണനയിലുള്ളത്. പ്രകടനപത്രിക നടപ്പാക്കുന്നതിൽ മേഖല തിരിച്ചുള്ള ചർച്ചകൾ നടക്കും.
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് മുന്നണി പൂർണ പിന്തുണ നൽകുമെന്ന് കൺവീനർ അടൂർ പ്രകാശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ നിക്ഷേപവും വിദേശനിക്ഷേപവും കൊണ്ടുവരാനുള്ള ശ്രമങ്ങളെ യു.ഡി.എഫ് പിന്തുണക്കും. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരും. നൂറുദിന പരിപാടികളിൽ ബന്ധപ്പെട്ട മന്ത്രിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചതായും അടൂർ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

