ബി.എം.എസ് പണിമുടക്കി; ബസ് സർവിസിനെ ബാധിച്ചില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നല്കുന്നതില് പ്രതിഷേധിച്ച് ബി.എം.എസ് നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സര്‍വിസുകളെ ബാധിച്ചില്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെ സംഘടനകള്‍ പരമാവധി ജീവനക്കാരെ ജോലിക്കെത്തിച്ചതും ബസ് തടയുന്നത് ഒഴിവാക്കാന്‍ മാനേജ്മെന്റ് പൊലീസ് സഹായം തേടിയതും ഫലംകണ്ടു.
കഴിഞ്ഞ തിങ്കളാഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 94.5 ശതമാനം ബസുകള്‍ ഓടിച്ചതായി കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് അറിയിച്ചു. മേയ് രണ്ടിന് 1819 സര്‍വിസ് നടത്തിയ സൗത്ത് സോണില്‍ തിങ്കളാഴ്ച 1732 ബസുകള്‍ നിരത്തിലിറങ്ങി. സെന്‍ട്രല്‍ സോണില്‍ 1438ല്‍ 1270 ഉം (88 ശതമാനം), നോര്‍ത്ത് സോണില്‍ 1071ല്‍ 1090 ഉം (102 ശതമാനം) ബസുകള്‍ ഓടി. ഇവിടെ 19 ബസുകൾ അധിക സർവിസ് നടത്തി. അതേസമയം, പണിമുടക്ക് വിജയമായിരുന്നെന്ന് ബി.എം.എസ് അവകാശപ്പെട്ടു. ബി.എം.എസ് ഒഴികെയുള്ള യൂനിയനുകള്‍ സംയുക്ത സമരമുന്നണി രൂപവത്കരിച്ച് രംഗത്തുണ്ട്. ചീഫ് ഓഫിസ് ഉപരോധം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ബി.എം.എസിന്റെ വെല്ലുവിളികളെയും ഭീഷണികളെയും തള്ളി പണിമുടക്ക് പരാജയപ്പെടുത്തിയ തൊഴിലാളികളെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.