നടൻ ദേവൻ ബി.ജെ.പി വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു
text_fieldsആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ നടൻ ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി കണച്ചിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് പരസ്യമായി പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനെയും ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോനെയും വേദിയിൽ ഇരുത്തിയാണ് പ്രഖ്യാപനം.
‘ആ വൈസ് പ്രസിഡന്റ് സ്ഥാനവും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതി വെച്ചിരിക്കുന്നു. ജയ്ഹിന്ദ് ജയഗുരുദേവ്’ -ദേവൻ പറഞ്ഞു. 2004ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ, പിന്നീട് 2021 മാർച്ചിൽ അമിത്ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുകയായിരുന്നു. പീപ്പിൾസ് പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയും ചെയ്തിരുന്നു.
2021 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ദേവൻ ബി.ജെ.പിയുടെ ഭാഗമായിരുന്നു. ബി.ജെ.പിയുടെ ലൈൻ തനിക്ക് യോജിക്കുന്നതല്ല എന്ന് ബോധ്യപ്പെട്ടതായും നാലഞ്ചുമാസമമായി ഇതേക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആത്മപരിശാധന നടത്തിയാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും ദേവീസാന്നിധ്യത്തിൽ തന്നെ ഇത് പ്രഖ്യാപിക്കുകയാണെന്നും ദേവൻ പഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അത് നടപ്പായില്ല എന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ തവണ സുരേഷ് ഗോപിയും ഇത്തവണ രാജീവ് ചന്ദ്രശേഖരനും ജയിച്ചതിലടക്കം താൻ വഹിച്ച പങ്കിനെ കുറിച്ച് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറയുന്നുണ്ട്. ഒപ്പം ശോഭാ സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചതടക്കമുള്ള കാര്യങ്ങളും തുറന്നു പറഞ്ഞു.
അതേസമയം, എന്താണ് പാർട്ടിക്കുള്ളിൽ ഉണ്ടായ പ്രശ്നം എന്ന് അദ്ദേഹം തുറന്നു പറയാൻ തയ്യാറായിട്ടില്ല. സംസ്ഥാന നേതൃത്വമായി കടുത്ത അതൃപ്തിയിലാണ് എന്ന കാര്യം വെളിപ്പെടുത്തിയാണ് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനവും അംഗത്വവും രാജി വെച്ചത്. തുടർന്നുള്ള രാഷ്ട്രീയ തീരുമാനവും വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

