നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ച് സി.പി.എം സ്ഥാനാര്‍ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. സി.പി.എമ്മിന്റെ ആറന്നൂര്‍ എ ബ്രാഞ്ചിന്റെ സെക്രട്ടറി രാജീവ് കുമാര്‍ ജി.എസാണ് സി.പി.എം അപരനായി നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥി.
തിരുവനന്തപുരത്തുകാര്‍ക്കും കരമനക്കാര്‍ക്കും വളരെ പരിചയമുള്ള ആളാണ് ജി.എസ്. രാജീവ് കുമാര്‍. നേമം ജനതയെ വിഡ്ഢിയാക്കാനുള്ള ശ്രമാണ് സി.പി.എമ്മും ശിവന്‍കുട്ടിയും നടത്തുന്നത്. പരാജയഭീതി പൂണ്ട ശിവന്‍കുട്ടി അതില്‍ നിന്ന് രക്ഷപ്പെടാനായിട്ടുള്ള എല്ലാ പരാക്രമങ്ങളും കാണിക്കുകയാണ്. മുമ്പ് അസംബ്ലിയില്‍ കാണിച്ച പരാക്രമങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് ശിവന്‍കുട്ടി ഇപ്പോള്‍ പെരുമാറുന്നത്. ജനാധിപത്യത്തെ അവഹേളിക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ ഒരു അപരനെ നിര്‍ത്തിയതാണോ, അതോ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ രാജീവ് വിമത സ്ഥാനാര്‍ഥിയായി ശിവന്‍കുട്ടിക്കെതിരെ മത്സരിക്കുകയാണോ എന്ന കാര്യം സി.പി.എമ്മും ശിവന്‍കുട്ടിയും വ്യക്തമാക്കാണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
നേമം നിയോജക മണ്ഡലത്തില്‍ അര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ പറ്റുന്ന പ്രവര്‍ത്തനം ഇതിനോടകം എന്‍.ഡി.എക്ക് നടത്താന്‍ സാധിച്ചിട്ടുണ്ട്. മുമ്പ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാനായി അപരന്മാരെ നിര്‍ത്തി കളിച്ച നാടകം പ്രബുദ്ധരായ നേമം നിവാസികളോട് കാണിക്കരുത്. രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്ഷന്‍ കമീഷന്‍ എടുക്കേണ്ട നടപടി അവര്‍ എടുത്തോളും. സി.പി.എമ്മിന് വേണമെങ്കില്‍ ഹൈകോടതിയില്‍ കേസ് കൊടുക്കാം. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് മറുപടിയില്ലെന്നും സുരേഷ് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിനുവേണ്ടി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രചാരണം നടത്തിയെന്ന കെ. മുരളീധരന്റെ ആരോപണത്തിനും സുരേഷ് മറുപടി പറഞ്ഞു. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പേരുകള്‍ പുറത്തുവിടാന്‍ സുരേഷ്, കെ. മുരളീധരനെ വെല്ലുവിളിച്ചു. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ബി.ജെ.പിക്കെതിരെയും വികസനത്തിനെതിരെയും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ അവബോധമുള്ളവരായി മാറിക്കഴിഞ്ഞു. വികസനം പറയുന്ന ഏക മുന്നണി എന്‍.ഡി.എ ആണ്. അതുകൊണ്ട് തന്നെ ജാതിക്കും മതത്തിനും അതീതമായി ബി.ജെ.പിക്കും എൻ.ഡി.എക്കും അനുകൂലമായ വോട്ടെടുപ്പാണ് വരാന്‍ പോകുന്നതെന്നും സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

