വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
text_fieldsതാനൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി ഒഴൂർ പഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കി. ബി.ജെ.പി ജില്ല കമ്മിറ്റി അംഗംകൂടിയായ പി.പി. ചന്ദ്രനെയാണ് അയോഗ്യനാക്കിയത്. സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന ചന്ദ്രനെ തിരൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്നാണിത്.
2022 ഡിസംബർ ഒന്നിന് തിരൂർ അസി. സെഷൻസ് കോടതി മൂന്നു വർഷത്തിലധികം തടവുശിക്ഷ വിധിച്ചെങ്കിലും അയോഗ്യത കൽപിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറായിരുന്നില്ല. തുടർന്ന് സി.പി.എം ഒഴൂർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
പി.പി. ചന്ദ്രൻ ഈ കാലയളവിൽ പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുകയും ഓണറേറിയം കൈപ്പറ്റുകയും താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഭരണസമിതി ചന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഓണറേറിയം തിരിച്ചടക്കുകയും നിയമനങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യണമെന്നും സി.പി.എം ഒഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
2012 ആഗസ്റ്റ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ച നാലിന് ദേശാഭിമാനി പത്രവിതരണത്തിന് പോകുമ്പോൾ ഒഴൂർ ജങ്ഷന് സമീപം ഒഴൂർ വെള്ളച്ചാൽ റോഡിൽ വെച്ചായിരുന്നു ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പി.പി. ചന്ദ്രനെ കൂടാതെ, ബി.ജെ.പി പ്രവർത്തകനായ സോമസുന്ദരൻ, ആർ.എസ്.എസ് നേതാവ് ദിലീപ്, സജീവ് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.