കേരളത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതിക്ക് തുടക്കം
text_fieldsഹൈദരാബാദിൽ നിന്ന് ഹസനുൽ ബന്ന
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ജമ്മു കശ്മീരിലെയും പ്രവർത്തകരുടെ രക്തസാക്ഷിത്വവും ധീരതയും അനുസ്മരിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയം നൽകിയ പ്രവർത്തകരെ അഭിനന്ദിച്ചും ദക്ഷിണേന്ത്യ പിടിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതിക്ക് തുടക്കം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ആദ്യ ദിവസം സാമ്പത്തിക പ്രമേയം പാസാക്കി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചർച്ച ചെയ്ത നിർവാഹക സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. ഉച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയോടെ സമാപിക്കും.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ജമ്മു കശ്മീരിലെയും പ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നദ്ദ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ പ്രവർത്തകർ ഇന്ത്യയെ മുറിക്കാനാഗ്രഹിക്കുന്നവരുമായി ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ ഭരണഘടനക്ക് വേണ്ടി ഇന്ത്യൻ പതാകക്ക് കീഴിൽ നിന്നു കൊണ്ടാണ് അവരുടെ പോരാട്ടം.
ജമ്മു കശ്മീരിന്‍റെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് ശ്യാമപ്രസാദ് മുഖർജിക്കുള്ള ബി.ജെ.പിയുടെ അന്ത്യാജ്ഞലിയാണെന്നും നദ്ദ പറഞ്ഞു.ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബി.ജെ.പിയെ ഭരണത്തിലെത്തിച്ചതിന് പരിശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ നദ്ദ അഭിനന്ദിച്ചു.ദേശീയ അധ്യക്ഷന്‍റെ ഉൽഘാടന പ്രസംഗത്തിന് ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് അവതരിപ്പിച്ചിനിർവാഹക സമിതിയുടെ സാമ്പത്തിക പ്രമേയത്തെ പിയൂഷ് ഗോയൽ മനോഹർ ലാൽ ഖട്ടർ എന്നിവർ പിന്താങ്ങി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ആർ.കെ പാട്ടീൽ ഗുജറാത്തിന്‍റെയും സുരേഷ് കശ്യപും ജയ്റാം ഠാക്കൂറും ഹിമാചൽ പ്രദേശിന്‍റെയും തൽസ്ഥിതി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ്, ത്രിപുര, അസം, മിസോറാം, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു.
കേന്ദ്ര വാണിജയ മന്ത്രി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളരുകയാണെന്ന് പ്രമേയത്തിൽ രാജ്നാഥ് അഭിപ്രായപ്പെട്ടു. തെലങ്കാന ബി.ജെ.പി പ്രസിഡന്‍റ് ബണ്ടി സഞജയ് കുമാർ സ്വാഗതം പറഞ്ഞ നിർവാഹക സമിതിയിൽ ദിലീപ് സൈകിയ അനുശോചനപ്രമേയം അവതരിപ്പിച്ചു.
രണ്ടാം ദിവസമായ ഇന്ന് എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവിധ പോഷക സംഘടനകളുടെ റിപ്പോർട്ട് കൂടി അവതരിപ്പിക്കുകയും ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിക്കുന്ന ഇന്ന് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിൽ പ്രവാചക നിന്ദയുടെ പേരിൽ നടന്ന ഉദയ്പൂർ, അമരാവതി കൊലകളും പരാമർശിച്ചേക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഉച്ചക്ക് ശേഷം നിർവാഹക സമിതിയുടെ അവസാന സെഷനിൽ പ്രധാന മന്ത്രി അംഗങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് ബഹുജന റാലിയോടെ സമിതിക്ക് സമാപനമാകും. വാർത്താസമ്മേളനങ്ങളിൽ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ് സിന്ധ്യ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

