ബി.ജെ.പി നേതൃത്വത്തിനെതിരെ പടയൊരുക്കം; മുതിർന്ന നേതാക്കളെ അവഗണിക്കുന്നെന്നും സാമ്പത്തിക സുതാര്യത നഷ്ടപ്പെട്ടെന്നും ആക്ഷേപം
text_fieldsതിരുവനന്തപുരം: ചെറിയ ഇടവേളക്കുശേഷം സംസ്ഥാന ബി.ജെ.പിയിൽ ചേരിതിരിവ് ശക്തമാകുന്നു. നേതൃത്വത്തിനെതിരെ അണിയറയിൽ ‘പടയൊരുക്കം’ നടക്കുന്നെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി വന്നശേഷം കുറച്ചുനാളായി ബി.ജെ.പിയിൽ ഗ്രൂപ്പ് പോര് കുറവായിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, അച്ചടക്കനടപടി ഉൾപ്പെടെ വിഷയങ്ങളിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടി ഒരു കോക്കസിന്‍റെ കൈയിലായെന്നും കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തിയത്. മുതിർന്ന നേതാക്കളെ ഉൾപ്പെടെ അവഗണിക്കുന്നെന്നും സാമ്പത്തിക സുതാര്യത നഷ്ടപ്പെട്ടെന്നും ആക്ഷേപമുണ്ട്.
പ്രസിഡന്‍റിനെ തെറ്റിധരിപ്പിച്ച് ചില സംസ്ഥാന നേതാക്കൾ വ്യക്തിപരമായ നേട്ടമുണ്ടാക്കുന്നെന്നും ഇവർ ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണവും പുറത്തുവന്നു. സംസ്ഥാന നേതൃത്വം ഈ ആക്ഷേപങ്ങൾ തള്ളുകയാണ്.
ക്രമക്കേടുകൾ നടന്നില്ലെന്ന് പ്രസിഡന്‍റിന്‍റെ പേരിൽ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും അച്ചടക്കനടപടി സ്വീകരിക്കുന്നത് സ്വാഭാവികമെന്ന അതിലെ പരാമർശം ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയുണ്ടായെന്ന് സ്ഥിരീകരിക്കുന്നെന്ന് ഒരു വിഭാഗം പറയുന്നു. അധ്യക്ഷൻ സ്ഥലത്തില്ലെന്നും എത്തിയശേഷം മറുപടി പറയുമെന്നുമുള്ള വിശദീകരണമാണ് സംസ്ഥാന നേതൃത്വം നൽകുന്നത്. രാജീവ് ചന്ദ്രശേഖർ ഏകാധിപതി ചമയുന്നെന്ന ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉൾപ്പെടെ വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിക്കാൻ ഒരു വിഭാഗം നീക്കമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

