ബി.ജെ.പി കൗൺസിലർ സുഗതന്‍റെ ജാമ്യാപേക്ഷ തള്ളി, വിയ്യൂർ ജയിലിൽ തുടരും
text_fieldsബി.ജെ.പി കൗൺസിലർ ആർ. സുഗതൻ
നെടുമങ്ങാട്: വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗൺസിലർ ആർ. സുഗതന്‍റെ ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി തള്ളി. ക്ഷേത്രോത്സവത്തിനിടെ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലും വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലുമാണ് കോടതി ജാമ്യം അനുവദിക്കാത്തത്. സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നേരത്തെ കോടതി റദ്ദാക്കിയിരുന്നു.
ഇതിൽ സുഗതൻ ഒഴികെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സത്യപ്രതിജ്ഞ ചെയ്യാൻ നീക്കം നടക്കവെയാണ് ജാമ്യാപേക്ഷ തള്ളിയത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട അക്രമണ കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് ആകാശത്തേക്ക് വെടിവെച്ച് പൊലീസ് സുഗതനെ അറസ്റ്റ് ചെയ്തത്. നിലവിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. ജാമ്യാപേക്ഷ തള്ളിയതോടെ ബി.ജെ.പിയും വെട്ടിലായി.
നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന്‍റെ അംഗത്വം അസാധുവാകുമെന്നതാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയെ ആശങ്കയിലാക്കുന്നത്. സുഗതന്‍റെ അംഗത്വം അസാധുവായാൽ കോർപ്പറേഷനിലെ ബി.ജെ.പിയുടെ കേവല ഭൂരിപക്ഷം നഷ്ടപ്പെടും. കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിങ്ങുകളിലും സുഗതൻ പങ്കെടുത്തിട്ടില്ലെന്നാണ് എൽ.ഡി.എഫും കോൺഗ്രസും ആരോപിക്കുന്നത്. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബി.ജെ.പി അംഗങ്ങളുടെ അംഗത്വമാണ് ഹൈകോടതി അസാധുവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

