വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവ്: സഭക്കെതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോണിനും വിമർശനം
text_fieldsതിരുവനന്തപുരം: വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവാകും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. കോർ കമ്മിറ്റിയിലും വി. മുരളീധരനാണ് കൂടുതൽ പിന്തുണയുള്ളത്.
രാജീവ് ചന്ദ്രശേഖറായിരിക്കും പാർലമെന്ററി പാർട്ടി നേതാവാകാൻ സാധ്യതയെന്നാണ് സൂചനയുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന അധ്യക്ഷൻ ആയതിനാൽ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാൾക്ക് കഴിയില്ലെന്ന വാദമാണ് യോഗത്തിൽ ഉയർന്നത്. 16ന് രാവിലെ 10 മുതൽ സംസ്ഥാന ഭാരവാഹി യോഗവും മാരാർജി ഭവനിൽ നടക്കും.
ബി.ജെ.പി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമാണെന്നും യോഗത്തിൽ വിലയിരുത്തി.
മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോണിനുമെതിരെയും രൂക്ഷ വിമർശനമുയർന്നു. സഭക്കെതിരായ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ വിലയിരുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല. സ്ഥാനാർഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തി. കെ. സുരേന്ദ്രനും വി. മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശൂരും വോട്ടു ചോർച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

