ബി.ജെ.പി പരിഗണന: പിണറായിക്കെതിരെ പി.കെ.ഡി. നമ്പ്യാർ, ചെന്നിത്തലക്കെതിരെ ബാലശങ്കർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് രാഷ്ട്രീയ നിരൂപകനും സംരംഭകനുമായ പി.കെ.ഡി. നമ്പ്യാരെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാർട്ടി ബൗദ്ധിക സെല്ലിലെ ആർ. ബാലശങ്കറിനെയും മത്സരിപ്പിക്കാൻ ബി.ജെ.പി നീക്കം. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സംസ്ഥാന ജന.സെക്രട്ടറി ജോർജ് കുര്യനാണ് പരിഗണന.
കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ വീണ്ടും മത്സരിപ്പിച്ചേക്കും. മുരളീധരൻ മത്സരിക്കുന്നതിനോട് ആദ്യം താൽപര്യം പ്രകടിപ്പിക്കാതിരുന്ന ദേശീയ നേതൃത്വം ഇപ്പോൾ ഏറക്കുറെ പച്ചക്കൊടി കാട്ടിയതായാണ് വിവരം. സന്നദ്ധനെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപിയായിരിക്കും സ്ഥാനാർഥി.ബി.ജെ.പി വോട്ടുകൾ ചോരുന്നെന്ന ആക്ഷേപം ഉയരുന്ന ഹരിപ്പാട് പാർട്ടിയുടെ ബൗദ്ധികവിഭാഗത്തിലെ ആർ. ബാലശങ്കറാണ് പരിഗണനയിൽ.
പുതുപ്പള്ളിയിൽ ജോർജ് കുര്യന് ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇ. ശ്രീധരനെ പാലക്കാട്ട് നിർത്തിയേക്കും. മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചാൽ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാർ, വക്താവ് സന്ദീപ് വാര്യർ എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കും. നേമത്ത് കുമ്മനം രാജശേഖരൻ, കാട്ടാക്കടയിൽ മുൻ പ്രസിഡൻറ് പി.കെ. കൃഷ്ണദാസ്, പാറശ്ശാലയിൽ ദേശീയ നിർവാഹക സമിതിയംഗം കരമന ജയൻ, വട്ടിയൂർക്കാവിൽ ജില്ല പ്രസിഡൻറ് വി.വി. രാജേഷ്, അരുവിക്കരയിൽ സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി എന്നിവർ ഏറക്കുറെ ഉറപ്പിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.