ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ഹൈകോടതിയുടെ ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്നതടക്കം കർശനമായ ഉപാധികളോടെയാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണം ഏറെക്കുറെ അന്തിമഘട്ടത്തിലായതും സെപ്തംബർ 21 മുതൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ട് ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ട് കെട്ടിവെക്കണം, രണ്ട് മാസം വരെ രണ്ടാഴ്ചയിലൊരിക്കല്‍ ശനിയാഴ്ച രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ മുതിരരുത്, ഇരയായ കന്യാസ്ത്രീയും കുടുംബവുമായി ബന്ധപ്പെടരുത്, പാസ്പോർട്ട് സമർപ്പിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. കേസിെൻറ ആവശ്യത്തിനല്ലാതെ കേരളത്തിലേക്ക് വരണമെങ്കിൽ ബന്ധപ്പെട്ട കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും വ്യവ്സ്ഥ വെച്ചിട്ടുണ്ട്.
നേരത്തെ ബിഷപ്പ് നൽകിയ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അഞ്ച് കന്യസ്ത്രീകളുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്താനുമുണ്ടെന്ന സർക്കാർ വാദം പരിഗണിച്ചായിരുന്നു അന്ന് ജാമ്യം നിഷേധിച്ചത്. പുതിയ ഹരജി പരിഗണിക്കവേ ഇനിയും രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് പ്രോസിക്യുഷൻ അറിയിച്ചു. ബിഷപ്പിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെങ്കിലും അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചാൽ പ്രതി വിദേശത്തേക്ക് രക്ഷപ്പെടുമെന്ന ആശങ്ക പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്വേഷണം അന്തിമ ഘട്ടത്തിലുമാണ്. തുടർന്നാണ് സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുള്ള കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കിയത്.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് പീഢിപ്പിച്ചെന്നാണ് കേസ്. സെപ്തംബർ 21നാണ് ബിഷപ്പ് അറസ്റ്റിലാവുന്നത്. നേരത്തെ ഈ കേസില്‍ നല്‍കിയ ജാമ്യ ഹരജി ഒക്ടോബര്‍ മൂന്നിനാണ് കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.