മഠങ്ങൾക്ക് പ്രഹരം; ഇരുട്ടടി
text_fieldsകോട്ടയം: കന്യാസ്ത്രീയാകാൻ പുതുതലമുറ താൽപര്യം കാട്ടാത്തതിനാൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന മഠങ്ങൾക്ക്, ഇരുട്ടടിയായി ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ്. സഭ നേതൃത്വങ്ങളെ ആശങ്കയിലാഴ്ത്തി കേരളത്തിലെ പല മഠങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു അടുത്ത കാലത്ത്. ഇതിനിടെയാണ് കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് അറസ്റ്റിലാകുന്നത്. ഇത്തരം സംഭവങ്ങൾ മഠത്തിലെത്താൻ താൽപര്യം കാട്ടുന്ന ചെറിയ ശതമാനത്തെപ്പോലും പിൻതിരിപ്പിച്ചേക്കുമെന്നും വൈദികരടക്കം പറയുന്നു.
ബിഷപ്പിനെതിരായ പരാതിക്കൊപ്പം മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത് പെൺകുട്ടികളെയും കുടുംബങ്ങളെയും സ്വാധീനിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2015ൽ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടത്തിയ സര്‍വേയിൽ ‘ദൈവവിളി’ ലഭിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. പുതിയതായി കന്യാസ്ത്രീകളാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണം 0.19 ശതമാനം മാത്രവുമായിരുന്നു. സാമൂഹിക ചിന്താഗതിയിലുണ്ടായ മാറ്റവും അണുകുടുംബങ്ങൾ രൂപപ്പെട്ടതും മഠങ്ങളുടെ ആകർഷണീയത ഇല്ലാതാക്കി. കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടതും ഒഴുക്കിനു തടയിട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പിലും സമാന അവസ്ഥ സംജാതമായിരുന്നു. കന്യാസ്ത്രീകളിൽ ഭൂരിഭാഗവും സഭാസ്ഥാപനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവരുടെ എണ്ണം കുറയുേമ്പാള്‍ ഇവിടങ്ങളില്‍ പുതിയതായി ജോലിക്കാരെ നിയോഗിക്കേണ്ട സ്ഥിതിയുമുണ്ടാകും.
ഇതിനു പുറമെ, ബിഷപ്പിനെതിരെ തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകൾ നടത്തിയ പരസ്യപ്രതിഷേധവും സന്യാസിനി സമൂഹങ്ങൾക്ക് തിരിച്ചടിയാകും. സഭയുടെ കർശന അച്ചടക്കത്തിെൻറ കെട്ടുകൾ പൊട്ടിച്ച് നിരവധിപേർ രംഗത്ത് എത്തിയേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സമരത്തെ പിന്തുണച്ച് പരസ്യമായും രഹസ്യമായും നിരവധി പേരെത്തി. ഇതോടെ, സമരത്തോട് സഹകരിക്കരുതെന്ന് കാണിച്ച് സി.എം.സി(കോൺഗ്രിഗേഷൻ ഒാഫ് മദർ ഒാഫ് കാർമൽ) സുപ്പീരിയർ ജനറലിന് സർക്കുലർ പുറത്തിറക്കേണ്ടിയും വന്നിരുന്നു.
മുൻകാലങ്ങളിൽ അപൂർവമായിയെങ്കിലും പ്രതിേഷധം ഉയർത്തുന്നവർ മഠത്തിനുള്ളിലും സഭക്കുള്ളിലും ഒറ്റപ്പെടുകയായിരുന്നു. കുടുംബത്തിൽനിന്ന് എല്ലാം ഉപേക്ഷിച്ചാണ് മഠത്തിലേക്ക് എത്തുന്നതെന്നതിനാൽ മടങ്ങിയാൽ ആരുസംരക്ഷിക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. മഠത്തിൽനിന്ന് പുറത്തുവന്നാലാകെട്ട സമൂഹത്തിൽ കടുത്ത അധിക്ഷേപങ്ങൾക്കും ഇരയാകുമായിരുന്നു. ഇത് വേദനകളെല്ലാം കടിച്ചമർത്തി തുടരാൻ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നു.
എന്നാൽ, കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾക്കൊപ്പം അഞ്ച് സഹപ്രവർത്തകരും ഇവരുടെ കുടുംബവും ഉറച്ചുനിൽക്കുകയായിരുന്നു. ഇത് മറ്റ് കന്യാസ്ത്രീകളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, വൈദികരാകാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വൻകുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.