സെക്രേട്ടറിയറ്റിൽ ജീവനക്കാരുടെ പഞ്ചിങ് പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: പുതുവർഷത്തിൽ ഭരണസിരാ കേന്ദ്രമായ സെക്രേട്ടറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പ്രാബല്യത്തിൽ വന്നു. രാവിലെ എത്തിയ സർക്കാർ ജീവനക്കാർ പഞ്ച് ചെയ്ത ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റ് വെയറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളം നഷ്ടമാകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
പുതിയ പഞ്ചിങ് സംവിധാനത്തിൽ ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്. ശമ്പളം നഷ്ടമാകുമെന്ന തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പുതിയ സംവിധാനവുമായി മുന്നോട്ടു പോകുവാനാണ് സർക്കാർ തീരുമാനം.
20 വർഷമായി പല തരത്തിലുള്ള പഞ്ചിങ് സംവിധാനം സെക്രേട്ടറിയറ്റിൽ ഏർപ്പെടുത്തിയിരുന്നെങ്കിലും പൂർണ വിജയമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് സംവിധാനം സർക്കാർ ഏർപ്പെടുത്തിയത്.
അതേസമയം, മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിനും പഞ്ചിങ് നിർബന്ധമാക്കണമെന്ന അഭിപ്രായത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. പേഴ്സനൽ സ്റ്റാഫിന് പഞ്ചിങ് ബാധകമാക്കുന്നത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. രാവിലെ ഒാഫിസിലെത്തുന്ന പേഴ്സനൽ സ്റ്റാഫുമാർ വൈകിയാണ് മടങ്ങുന്നത്. ഇതിനൊപ്പം മന്ത്രിക്കൊപ്പം മണ്ഡലങ്ങളിലും പൊതുപരിപാടികളിലും അനുഗമിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
