തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽനിന്ന് രണ്ടുകോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായ സീനിയർ അക്കൗണ്ടൻറ് എം. ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ട ഉത്തരവ് രാത്രി വൈകിയാണ് സർക്കാർ പുറത്തിറക്കിയത്. മുൻകൂർ നോട്ടീസ് നൽകാതെ ഇയാളെ പിരിച്ചുവിടാൻ ധനവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 11ഒാടെ വഞ്ചിയൂരിലെ അഭിഭാഷകെൻറ ഒാഫിസിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ എം.ജെ. സുൽഫിക്കറിെൻറ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ബിജുലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കവെ ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചെന്ന് അസി. കമീഷണർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈന്‍ ചീട്ടുകളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്പ് പല ഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
വിരമിച്ച ഉദ്യോഗസ്ഥെൻറ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ജില്ല കലക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയെന്നാണ് കേസ്.
കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്ന ബിജുലാൽ ബുധനാഴ്ച രാവിലെ കീഴടങ്ങാൻ അഭിഭാഷകെൻറ ഒാഫിസിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആദ്യം ഡിവൈ.എസ്.പി ഒറ്റക്കെത്തിയെങ്കിലും ഒാഫിസിൽ കയറാൻ അഭിഭാഷകൻ പൂന്തുറ സോമൻ അനുവദിച്ചില്ല. മിനിറ്റുകൾക്കകം മഫ്ത്തിയിലെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ബിജുലാലിനെ പിടികൂടി.
അറസ്റ്റ് രേഖപ്പെടുത്തിയ ബിജുലാലിന് കോവിഡ് പരിശോധന നടത്തി. വൈകുന്നേരത്തോടെ ട്രഷറി ഒാഫിസിലും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.