‘വലിയ തെറ്റുപറ്റി... വെരി വെരി സോറി, തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ല’ -യൂട്യൂബര്‍ ഹെലൻ ഓഫ് സ്പാർട്ട
text_fieldsയൂട്യൂബർ എസ്.ആർ. ധന്യ (ഹെലൻ ഓഫ് സ്പാർട്ട)
കോഴിക്കോട്: ‘എന്‍റെ ഭാഗത്ത് നിന്നും വലിയ തെറ്റുപറ്റി. ഒരു പരിപാടിക്കിടെ ഞാൻ ബിയര്‍ അടിച്ചിരുന്നു. എന്നിട്ട് വണ്ടി എടുക്കാന്‍ പാടില്ലായിരുന്നു. അതെന്‍റെ ഭാഗത്തെ തെറ്റാണ്. വെരി വെരി വെരി സോറി... എന്‍റെ ഫോളോവേഴ്സിനോടും എന്നെ ഇഷ്ടപ്പെടുന്നവരോടും സോറി’ -മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത സംഭവത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്.ആര്‍. ധന്യ. എന്തുകൊണ്ട് വാഹനം നിർത്താതെ പോയി എന്നതും യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അവർ വിശദീകരിക്കുന്നുണ്ട്.
‘എന്തുകൊണ്ട് പൊലീസിനെ കണ്ടിട്ട് നിർത്തിയില്ല എന്നു ചോദിച്ചാൽ പൊലീസിന്‍റെ ബീക്കണ്‍ ലൈറ്റ് കാരണം എല്ലാവരും ശ്രദ്ധിക്കും. എന്നെ അറിയുന്നവരുണ്ടാകും, ഒരു വീഡിയോ വരേണ്ട എന്നു കരുതിയാണ് വാഹനം നിര്‍ത്താതിരുന്നത്. പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞപോലെ ഇപ്പോള്‍ അതിനേക്കാളും ഫേമസായി. വാഹനം ഓടിച്ചു പോയശേഷം എന്‍റെ വീടിന്‍റെ മുന്നിലാണ് നിര്‍ത്തിയത്. അവിടെയാണ് പൊലീസ് എത്തിയത്. മാന്യമായാണ് അവർ പെരുമാറിയത്. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന് ചോദിച്ച ശേഷം ഊതിച്ചു. പെറ്റിയടിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങള്‍ വ്യക്തമായി പറഞ്ഞു തന്നു. പിഴ കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പറഞ്ഞു’ -ധന്യ പറയുന്നു.
താന്‍ ഒളിവിലാണെന്നും കാർ കസ്റ്റഡിയിലെടുത്തെന്നും കാറിൽ നിന്ന് എം.ഡി.എം.എ കിട്ടിയെന്നും ചിലർ പറഞ്ഞുണ്ടാക്കിയെന്നും അവർ കുറ്റപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. സാധാരണ പെറ്റി കിട്ടുന്ന പോലെ തന്നെയാണ് തനിക്കും പെറ്റിയടിച്ചത്. കോടതിയില്‍ പിഴ അടക്കും.
കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ പോയി 3550 രൂപ കൊടുത്ത് ഡ്രഗ്, ആൽക്കഹോൾ പരിശോധന നടത്തിയതിന്‍റെ തെളിവും ധന്യ വീഡിയോയിൽ കാണിച്ചു. തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും അവർ പറഞ്ഞു.
മദ്യപിച്ച് വണ്ടിയോടിക്കുന്നതിന്റെ അപകടവശങ്ങളും അപ്പോള്‍ ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, സംഭവിച്ചിരുന്നെങ്കില്‍ തെറ്റാണ്. ഞാനും കൂടി അത് ചിന്തിക്കേണ്ടതായിരുന്നു. സംഭവിച്ചിരുന്നെങ്കില്‍ പിന്നെ നമ്മള് ഖേദിച്ചിട്ടോ അല്ലെങ്കില്‍ അയ്യോ ഞാന്‍ അങ്ങനെ ചെയ്യേണ്ടായിരുന്നു എന്ന് പറയുന്നതിലോ അര്‍ത്ഥമില്ല. മദ്യപിക്കുന്നതിന് ഒരു പെഗ്ഗ് എന്നോ 12 എന്നോ ഇല്ല. എത്രയാണെങ്കിലും സ്റ്റിയറിങ് തൊടാനേ പാടില്ലെന്നും പൊലീസ് പറഞ്ഞെന്ന് ധന്യ വിശദീകരിച്ചു.
‘ഞാന്‍ ഒരിക്കലും ഒരു കാരണവശാലും മദ്യം ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരാളെയും ഞാന്‍ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. മദ്യപിക്കാറില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, സ്ഥിരമായിട്ട് മദ്യപിക്കുന്ന ഒരാളല്ല.’ -ധന്യ വിഡിയോയില്‍ പറഞ്ഞു.
കാസർകോട് കുമ്പളക്കു സമീപം വാഹന പരിശോധനക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു ധന്യ. ഇതേ തുടർന്ന് പൊലീസ് കാറിനെ പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

