ഭരത് പി.ജെ. ആന്റണിയുടെ പത്നി മേരി ആന്റണി അന്തരിച്ചു
text_fieldsകൊച്ചി: മലയാളത്തിന്റെ അനശ്വര നടനും സംവിധായകനുമായ ഭരത് പി.ജെ. ആന്റണിയുടെ പത്നി മേരി ആന്റണി (94) അന്തരിച്ചു. കൊച്ചിയിൽ മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന് ചികിത്സയിലായിരുന്നു.
പി.ജെ. ആന്റണിയുടെ സർഗജീവിതത്തിലെ നിശ്ശബ്ദ സാന്നിധ്യവും പ്രചോദനവുമായിരുന്നു മേരി. നാടക അരങ്ങുകളിൽ ആന്റണിയുടെ നായികയായാണ് മേരിയുടെ തുടക്കം. പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി.
ആന്റണിയുടെ വിഖ്യാതമായ കഥകൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെയെല്ലാം പിറവിക്ക് സാക്ഷിയായും കരുത്തായും മേരി ഒപ്പമുണ്ടായിരുന്നു. ആന്റണി രചിച്ച് 'പെരിയാർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ "മറക്കാനും പിരിയാനുമാണെങ്കിലെന്തിനാ..." എന്ന ഗാനം എഴുതുമ്പോഴും മേരി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 92-ാം വയസ്സിലും മറവികൾക്കിടയിലും ആന്റണിയുടെ വരികൾ ഒരു വാക്കുപോലും തെറ്റാതെ അവർ പാടുമായിരുന്നു.
മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ നിർവാഹക സമിതി അംഗം അഡ്വ. എലിസബത്ത് ആന്റണി, മഹാരാജാസ് കോളജ് യൂണിയൻ മുൻ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി ജോസഫ് ആന്റണി എന്നിവർ മക്കളാണ്.
മൃതദേഹം മകൾ എലിസബത്ത് ആന്റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വ്യാഴാഴ്ച വൈകിട്ട് 3 വരെ പൊതുദർശനത്തിനുവെക്കും. സംസ്കാരം വൈകിട്ട് 4ന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി.ജെ.ആന്റണിയുടെ കല്ലറയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

