ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവെച്ചു
text_fieldsദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ഹൈകോടതി വിധി അന്തിമ വിധിയെന്നാണ് എല്ലാവരും കരുതുന്നത്. ദിലീപ് നിരപരാധിയാണെന്ന് സുപ്രീംകോടതി പറയണം. സിനിമ മേഖലയിലെ സംഘടനകളിലുള്ളവർ അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ല. അവരുടെ മാനസികാവസ്ഥ മനസിലാക്കാൻ പോലും ശ്രമിച്ചില്ല. ദിലീപിനെ നിരപരാധിയാക്കാനായിരുന്നു അവരുടെ ശ്രമങ്ങൾ. താനിനി ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് രണ്ടുമണിക്കൂറിനകമാണ് ഫെഫ്കയിൽ നിന്ന് പുറത്താക്കിയത്. ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയതോടെ സംഘടനയിലേക്ക് തിരികെ വരാൻ ദിലീപിന് അവകാശമുണ്ടെന്നായിരുന്നു ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. നേരത്തേ എഴുതിവെച്ച വിധിയാണിതെന്നും അതിനപ്പുറം ഒന്നു പ്രതീക്ഷിച്ചിട്ടില്ല എന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് അവർ പ്രതികരിച്ചത്.
''കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സാക്ഷികൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്.
ഇപ്പോഴും ഞാൻ അവളോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെ വീട്ടിലെത്തിയത്. അയാൾ നിഷ്‍കളങ്കൻ എന്നു ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നിൽക്കും.
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസ്സിലാകും. അതിജീവിത ഇതുവരെ അനുഭവിച്ച ട്രോമയൊക്കെ മതി. ഇനി ഇതിനേക്കാൾ ഒന്നും അവൾക്ക് പറയാനില്ല. ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിക്കുന്ന പെൺകുട്ടികൾക്ക് മാതൃകയായാണ് ഈ കേസിൽ അവൾ നിലകൊണ്ടത്.
ഇനി എന്തുചെയ്യണം എന്ന് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്നു. അത് വരും ദിവസങ്ങളിൽ അവൾ തന്നെ പറയും. 95 ശതമാനം കേരളീയരും അവളോടൊപ്പം നിന്നവരാണെന്ന് നമുക്ക് അറിയാം. കേസിൽ കൂറുമാറിയവരും പ്രതിക്കൊപ്പം നിൽക്കുന്നവരും മനസ്സിലാക്കേണ്ടത്, ഇത് ഒരു സ്ത്രീയുടെ കേസാണെന്നാണ്. സ്വന്തത്തിനും അവനവന്റെ വീട്ടിലും അവനവന്റെ സഹോദരിമാർക്കും പെൺമക്കൾക്കും ഇത്തരം ഒരവസ്ഥ വരുമ്പോൾ അന്നവർ പഠിക്കും''- ഭാഗ്യലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

