വിനോദസഞ്ചാരത്തിന്റെ ബേപ്പൂർ വികസന മാതൃക
text_fieldsമനോഹരമാക്കിയ ചാലിയം ബീച്ച്
ഫറോക്ക് : തീരദേശ പട്ടണമായ ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും ജനജീവിതവും ലോകത്തിനു മുന്നില്‍ തുറന്നിട്ട് കേരള ടൂറിസത്തിന്റെ വികസന മാതൃക. വിനോദ സഞ്ചാര മേഖലയിൽ ബേപ്പൂർ ലോകഭൂപടത്തിൽ ഇടംപിടിച്ചതോടെ അന്താരാഷ്ട്ര -ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുകയാണ് ഈ തീരദേശ പ്രദേശം.
അടുത്തിടെ ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി കേരള ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ബേപ്പൂരിന്റെ ചരിത്രപരമായ പ്രാധാന്യം, മാരിടൈം പ്രധാന്യം, നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഉരു നിർമാണം, സാഹിത്യ വിനോദസഞ്ചാര സർക്യൂട്ട്, പ്രകൃതിയെയും സമൂഹത്തെയും പരിഗണിക്കുന്ന സുസ്ഥിര വിനോദ സഞ്ചാര വികസനം തുടങ്ങിയവ പരിഗണിച്ചുകൊണ്ടാണ് ബേപ്പൂർ ലോകഭൂപടത്തിൽ ഇടംപിടിച്ചത്.
പി എ മുഹമ്മദ് റിയാസ് (ടൂറിസം വകുപ്പ് മന്ത്രി)
ടൂറിസം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന നയമാണ് സര്‍ക്കാറിനുള്ളതെന്നും ടൂറിസത്തിലൂടെ അതത് പ്രദേശത്തെ ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്നുവെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആസൂത്രിത ജനകീയ ടൂറിസം സാധ്യമാക്കുന്നതിലൂടെ കരകൗശല ഉല്‍പന്നങ്ങള്‍, ഭക്ഷണം, പരമ്പരാഗത വ്യവസായ മേഖല എന്നിവക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിലൂടെ ഏറ്റവും സാധാരണ ജനവിഭാഗങ്ങള്‍ക്ക് ടൂറിസത്തിന്റെ ഗുണം ലഭിക്കുന്നു. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും ജനജീവിതവും ലോകത്തിനു മുന്നില്‍ തുറന്നിടുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ബേപ്പൂർ മറീന ബീച്ചിൽ രണ്ടുഘട്ടങ്ങളിലായി 25 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ഇതിൽ ആദ്യഘട്ട 10 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചുകഴിഞ്ഞു. വൈദ്യുത വിളക്കുകളുടെയും ഇരിപ്പിടങ്ങളുടെയും സജ്ജീകരണവും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായാണ് ഈ തുക ചിലവഴിച്ചത്.
നവീകരിച്ച ബേപ്പൂർ ബീച്ച്.
വിദേശ ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമാനമായ രീതിയിൽ ആധുനിക സൗകര്യങ്ങളൊരുക്കി 10 കോടി ചിലവിട്ട് ഓഷ്യാനസ് ചാലിയം എന്ന മനോഹര തീരവും ബേപ്പൂരിന്റെ ടൂറിസം സാധ്യതകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപുറമെ നാലു സീസണുകൾ പിന്നിട്ട, രാജ്യത്തെ തന്നെ ഏറ്റവും വലിയ വാട്ടർഫെസ്റ്റായ ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റിൽ പതിനായിരങ്ങളാണ് ഇത്തവണയും ഒഴുകിയെത്തിയത്. ദേശാടന പക്ഷികൾക്ക് വിരുന്നൊരുക്കാനും കണ്ടൽകാടുകളെയും ജൈവ ആവാസവ്യവസ്ഥയും അടുത്തറിയാനും കടലുണ്ടി കമ്യുണിറ്റി റിസർവ് എന്ന പേരിൽ സമഗ്ര പദ്ധതിയും കേരള ടൂറിസം വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
അതോടൊപ്പം കടലുണ്ടി പുഴയിൽ ഒഴുകുന്ന റസ്റ്ററന്റ് പദ്ധതിയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതിയായി ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതോടൊപ്പം ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ കീഴിയിൽ കടലുണ്ടി സ്ട്രീറ്റ് പദ്ധതിക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. പ്രാദേശിക ടൂറിസം സമ്പദ്‍വ്യവസ്ഥക്ക് താങ്ങായി ‘ഇഴകൾ’ എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
നെയ്ത്തു കയർ പാരമ്പര്യ തൊഴിൽ കേന്ദ്രങ്ങളെയും പ്രാദേശിക ടൂറിസം ഉൽപ്പന്നങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പ്രൊജക്ടിന് 150 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ ഗോതീശ്വരം ബീച്ചിൽ 80 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ചുകഴിഞ്ഞു. ബീച്ചിന്റെ രണ്ടാംഘട്ട സമഗ്ര വികസന പദ്ധതിക്ക് 3.5 കോടി രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ച് ടെണ്ടർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

