നിയമലംഘകരെ കരുതിക്കോ... കാമറയും മോട്ടോർ വാഹനവകുപ്പും ജാഗ്രതയിലാണ്
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ കാമറകൾ ഏറക്കുറെ പ്രവർത്തനക്ഷമമായതോടെ പിടികൂടിയ കുറ്റകൃത്യങ്ങളിൽ വൻ വർധന. ജില്ലയിൽ 64 കാമറകൾ സ്ഥാപിച്ചതിൽ 60 കാമറകൾ പ്രവർത്തനക്ഷമമായതോടെ ഏഴുമാസം മുമ്പത്തെ നിയമലംഘനങ്ങളേക്കാൾ ഇരട്ടിയോളമായി കഴിഞ്ഞമാസം. കഴിഞ്ഞ ആഗസ്റ്റിൽ 80 ശതമാനം കാമറകളും പ്രവർത്തനക്ഷമമായപ്പോൾ 19879 നിയമലംഘനങ്ങളായിരുന്നു പിടികൂടിയിരുന്നതെങ്കിൽ കഴിഞ്ഞ മാസം 38000ത്തോളം കുറ്റകൃത്യങ്ങളാണ് കാമറവഴി പിടികൂടിയിരിക്കുന്നത്. കാമറകൾ പ്രവർത്തനക്ഷമമായതിനുപുറമെ വേനലവധിക്കാലമായതും കുറ്റകൃത്യങ്ങളുടെ പെരുപ്പത്തിന് കാരണമായി.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 5100 കുറ്റകൃത്യങ്ങളും മേയിൽ കണ്ടെത്തി. മുൻകാലങ്ങളിലൊന്നുമില്ലാത്തവിധമാണ് നിയമലംഘനങ്ങൾ പിടികൂടിയത്. ഹെൽമറ്റ് ധരിക്കാത്തതിനാണ് കൂടുതൽ പിഴയിട്ടത്. ഇരുചക്രവാഹനത്തിൽ മൂന്നുപേരെവെച്ച് യാത്രചെയ്തതിന് 1800പേർക്ക് പിഴനൽകി. കഴിഞ്ഞ ആഗസ്റ്റിൽ 585 ഉം സെപ്റ്റംബറിൽ 1134 പേർക്കുമായിരുന്നു മൂന്നുപേരെ വെച്ച് വാഹനമോടിച്ചതിന് പിഴയിട്ടത്.മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിന് 538 കേസുകളാണ് കഴിഞ്ഞ മാസം എടുത്തത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ 246 ഉം ജൂണിൽ 181 ചലാനുകളുമായിരുന്നു ഉണ്ടായത്. ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ വാഹനമോടിച്ചതിന് കഴിഞ്ഞമാസം 29 ചലാനും ലൈസൻസ് ഇല്ലാത്തതിന് 54 വാഹനത്തിനും ഇൻഷുറൻസ് ഇല്ലാത്തതിന് 268 വാഹന ഉടമകൾക്കും പിഴയിട്ടു. സ്പീഡ് ഗവേണർ ഇല്ലാത്ത 12 വാഹനങ്ങളും പിടികൂടി. കളർ ലൈറ്റ്, അതിതീവ്രലൈറ്റ് എന്നിവ സ്ഥാപിച്ച 105 വാഹനങ്ങൾക്ക് പിഴയിട്ടു. നിരോധിത ഹോൺ ഘടിപ്പിച്ച 32 വാഹനങ്ങൾക്കും കഴിഞ്ഞമാസം മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. വാഹനപരിശോധ കൂടുതൽ ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജെബി ചെറിയാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

