പി.സി. ജാഫർ ബംഗളൂരു മെട്രോ മാനേജിങ് ഡയറക്ടർ; മലയാളി ഐ.എ.എസ് ഓഫിസർക്ക് പുതിയ ദൗത്യം
text_fieldsഡോ. പി.സി. ജാഫർ
ബംഗളൂരു: ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) പുതിയ മാനേജിങ് ഡയറക്ടറായി മലയാളി ഐ.എ.എസ് ഓഫിസർ ഡോ. പി.സി. ജാഫറിനെ നിയമിച്ചു. കർണാടക ധനകാര്യ വകുപ്പിലെ ബജറ്റ് ആൻഡ് റിസോഴ്‌സസ് സെക്രട്ടറിയിൽ നിന്നാണ് മെട്രോയിലേക്കുള്ള പുതിയ നിയമനം. 2024 ജനുവരിക്ക് ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശിയായ ജാഫർ, 2003 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അധ്യാപക ദമ്പതികളായ എൻ.കെ. അബൂബക്കറും ആയിഷയുമാണ് മാതാപിതാക്കൾ. എം.എ, എം.എഡ്, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്.
നിലവിലെ എം.ഡി ഡോ. ജെ. രവിശങ്കർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ജൂലൈ ആദ്യവാരം ജാഫറിന് ബി.എം.ആർ.സി.എല്ലിന്റെ അധിക ചുമതല സർക്കാർ നൽകിയിരുന്നു. രവിശങ്കർ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് എം.ഡി സ്ഥാനത്ത് നിന്ന് ഒഴിയുന്നത്.
മെട്രോ വികസനം വേഗത്തിലാക്കുകയാണ് ജാഫറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ബംഗളൂരു മെട്രോയുടെ പിങ്ക് ലൈനിന്റെ എലിവേറ്റഡ് ഭാഗം സെപ്റ്റംബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. സിൽക്ക് ബോർഡ് ജങ്ഷൻ–കെ.ആർ. പുരം പാതയും പിങ്ക് ലൈനിന്റെ ഭൂഗർഭ ഭാഗവും 2027 ജനുവരിയിൽ ആരംഭിക്കാനാണ് പദ്ധതി. ഹെബ്ബാൾ–കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാത 2027 ജൂണിലും കെ.ആർ. പുരം–ഹെബ്ബാൾ പാത 2027 ഡിസംബറിലും പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ ഓറഞ്ച് ലൈനിന്റെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും റെഡ് ലൈനിന് കേന്ദ്ര സർക്കാറിന്റെ അനുമതി നേടാനുമുള്ള നടപടികളും ബി.എം.ആർ.സി.എല്ലിന് മുന്നിലുണ്ട്. ബംഗളൂരുവിന്റെ വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി മെട്രോ ശൃംഖല വിപുലീകരിക്കുക എന്നത് പുതിയ എം.ഡിയുടെ പ്രധാന ദൗത്യമായിരിക്കും.
രണ്ട് പതിറ്റാണ്ടിലേറെയായി കർണാടകയിലെ വിവിധ മേഖലകളിൽ ഭരണപരിചയമുള്ള ജാഫറിന്, മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ട്. ധനകാര്യ വകുപ്പിൽ പ്രവർത്തിക്കുമ്പോൾ സംസ്ഥാന ബജറ്റ് തയാറാക്കൽ, സാമ്പത്തിക ആസൂത്രണം, വിഭവ വിനിയോഗം തുടങ്ങിയ പ്രധാന ചുമതലകൾ കൈകാര്യം ചെയ്തു. പൊതുധനകാര്യ മേഖലയിലെ സുതാര്യത വർധിപ്പിക്കുന്നതിനുള്ള പദ്ധതികളിലും പങ്കാളിയായി.
മണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ (ജില്ല കലക്ടർ), ബീദർ ഡെപ്യൂട്ടി കമീഷണർ, കർണാടക ലോകായുക്ത രജിസ്ട്രാർ, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കമീഷണർ, ഡയറക്ടർ, വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ഡെപ്യൂട്ടി സെക്രട്ടറി, അസിസ്റ്റന്റ് കമീഷണർ തുടങ്ങിയ പദവികൾ വഹിച്ചു.
ജാഫറിന്റെ ഭരണപരമായ മികവ് പരിഗണിച്ച് കേന്ദ്ര സർക്കാർ ജോയന്റ് സെക്രട്ടറിക്ക് തുല്യമായ തസ്തികകളിലേക്കുള്ള നിയമനത്തിനായി അദ്ദേഹത്തെ എംപാനൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

