തിരുവനന്തപുരം മൃഗശാലയിൽ ബംഗാൾ കടുവക്ക് അർബുദം; കീമോ തെറാപ്പി ആരംഭിച്ചു
text_fieldsമൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിത
തിരുവനന്തപുരം: മൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിതക്ക് അർബുദം കണ്ടെത്തിയതിനെ തുടർന്ന് കീമോതെറാപ്പി ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് രോഗം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ ചികിത്സ മാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു. ആന്തരികാവയവങ്ങളെ പൊതിഞ്ഞ മീസോത്തീലിയൽ സ്തരത്തിൽ ആണ് അഡിനോ കാർസിനോമ എന്ന കാൻസർ ബാധിച്ചത്.
പടർന്ന് കിടക്കുന്ന കാൻസർ ആയതിനാൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാൻ സാധിക്കില്ല. വയറിനുള്ളിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ നടത്തിയ വിശദപരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. കുടപ്പനക്കുന്ന് ഗവ. മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ ഡോ. സച്ചിൻ മനോജ്, ഡോ. ജയകൃഷ്ണൻ, ഡോ. ഐശ്വര്യ, പാലോട് സ്റ്റേറ്റ് അനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് ലെ ഡോ. ഹരീഷ് സി, വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ അസി. പ്രഫ. ദേവി എന്നിവരാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റി പൂച്ചകളിൽ സമാനമായ കാൻസർ ചികിത്സക്ക് കീമോതെറാപ്പി ഉപയോഗിച്ചിരുന്നെങ്കിലും നാല് മാസം കൂടി ജീവിതകാലം ദീർഘിപ്പി ക്കാനാണ് സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബബിതയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ കീമോതെറാപ്പി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കാർബോ പ്ലാറ്റിൻ എന്ന കീമോതെറാപ്പി മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്.
2024 മാർച്ചിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ജനവാസമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പെൺ ബംഗാൾ കടുവയെ വനം വകുപ്പ് പിടികൂടിയത്. പുനരധിവാസത്തിനായി തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

