ബി.ബി.സി ഡോക്യുമെന്ററി: ആന്റണിയുടെ മകൻ കോൺഗ്രസിന് തലവേദന
text_fieldsഎ.കെ. ആൻറണി, മകൻ അനിൽ ആൻറണി
തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാര്ട്ടി നിലപാട് തള്ളിയ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇത് ചർച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
ഡോക്യുമെന്ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുൽ ഗാന്ധിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത് കണക്കിലെടുക്കാതെയാണ് അനിൽ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഡോക്യുമെന്ററി വിവാദം കേരളത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം അനിലിൽനിന്നുണ്ടായത്.
അനിലിന്റെ വാക്കുകൾ എതിരാളികൾക്ക് ആയുധം നൽകുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത പ്രതികരണമാണ് കെ.പി.സി.സി, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളിൽനിന്ന് ഉണ്ടായത്. കെ.പി.സി.സി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് അനിലിന്റെ പേരെടുത്ത് പറയാതെ കെ. സുധാകരൻ പ്രതികരിച്ചു. യൂത്ത് കോണ്ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്ന് ഷാഫി പറമ്പിലും പറഞ്ഞു. അനിലിനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില് മാക്കുറ്റി ആവശ്യപ്പെട്ടു. മറ്റു മുതിർന്ന നേതാക്കൾ പരസ്യവിമർശനം നടത്തിയില്ലെങ്കിലും കടുത്ത അമർഷത്തിലാണ്.
ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി വ്യാപക വിമർശനം; ന്യായീകരിച്ച് അനിൽ
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കിയ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണി. ‘‘ബി.ജെ.പിയോട് വലിയ വിയോജിപ്പുണ്ട്. എന്നാൽ, ഇന്ത്യയിലെ സ്ഥാപനങ്ങൾക്കും മുകളിലായി ബി.ബി.സിയുടെ കാഴ്ചപ്പാടിനെ ഇന്ത്യക്കാർ കാണുന്നത് അപകടകരമാണ്, അത് നമ്മുടെ പരമാധികാരത്തിന്റെ വിലയിടിക്കുമെന്നാണ് എന്റെ പക്ഷം. ബ്രിട്ടീഷ് സർക്കാറിനുകീഴിലെ ബി.ബി.സി ചാനലിനും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായി പ്രവർത്തിച്ച ജാക്ക് സ്ട്രോവിനും ഇന്ത്യയെക്കുറിച്ച തെറ്റായ മുൻവിധിയുടെ ദീർഘകാല ചരിത്രമുണ്ട്’’ -അനിൽ ആന്റണി ട്വിറ്ററിൽ പറഞ്ഞു.
അനിലിന്റെ കാഴ്ചപ്പാട് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തള്ളി. പാർട്ടിയുടെ അഭിപ്രായമല്ല, വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പാർട്ടി നേതാക്കൾ വിശദീകരിച്ചു. എന്നാൽ, നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അനിൽ ആന്റണി പ്രതികരിച്ചു. തീർച്ചയായും തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് കോൺഗ്രസിന്റെ അഭിപ്രായമല്ല. കുടുംബത്തിൽ ആരുടേതുമല്ല. മോദിയും ബി.ജെ.പിയും ശരിയെന്നോ, ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് വിലക്കിയത് ശരിയായെന്നോ, ഡോക്യുമെന്ററി കാണരുതെന്നോ അല്ല തന്റെ അഭിപ്രായം.
ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ കറുത്ത അധ്യായമാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയും പരമോന്നത കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘവും ചിലതു പറഞ്ഞിട്ടുണ്ട്. അതിനു മുകളിൽ ബി.ബി.സിയെ പ്രതിഷ്ഠിക്കാനാവില്ല. അത് ഇന്ത്യയെന്ന രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തും. ബി.ജെ.പിയോടും സി.പി.എമ്മിനോടുമെല്ലാം കോൺഗ്രസിനോ മറ്റേതെങ്കിലും പാർട്ടികൾക്കോ വിയോജിപ്പുകളുണ്ടാവും. അത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയമാണ്. എന്നാൽ, രാജ്യതാൽപര്യം അതിനു മുകളിലാണ്. ആഭ്യന്തര രാഷ്ട്രീയം ദേശതാൽപര്യത്തിന് വിരുദ്ധമാകരുത്.
സ്വതന്ത്ര ഇന്ത്യ ഇന്ന് ബ്രിട്ടനെ മറികടന്നിരിക്കുന്നു. അത് നരേന്ദ്ര മോദി കാരണമല്ല. പതിറ്റാണ്ടുകളുടെ തുടർച്ചയായ പ്രവർത്തനം വഴിയാണ്. നാട്ടുരാജ്യങ്ങൾ തമ്മിലുള്ള തർക്കം പ്രയോജനപ്പെടുത്തിയാണ് ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അവർക്ക് ഇപ്പോഴും ഇന്ത്യക്കുമേൽ എന്തോ മേധാവിത്വമുണ്ടെന്ന മട്ടിലാണ് പെരുമാറ്റം. നമ്മുടെ ജനാധിപത്യ, ഭരണഘടന സ്ഥാപനങ്ങൾക്കുമേൽ പ്രത്യേകാവകാശം തങ്ങൾക്കുണ്ടെന്ന അവരുടെ മട്ടും ഭാവവും അനുവദിച്ചു കൊടുക്കാനാവില്ല. അത് അപകടകരവുമാണ് -അനിൽ ആന്റണി പറഞ്ഞു.