ബഷീർ വധക്കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു
text_fieldsകെ.എം. ബഷീർ
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിനെ മദ്യലഹരിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ കോടതിയിൽ തിരിച്ചറിഞ്ഞു. അപകടസമയത്ത് ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെൽമെറ്റുമാണ് മഹസർ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞത്.
കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ വിളപ്പിൽശാല സ്വദേശി സജീറാണ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞത്. എന്നാൽ, തിരിച്ചറിഞ്ഞ നമ്പർ പ്ലേറ്റ് അപകടത്തിൽപ്പെട്ട ഏത് വാഹനത്തിന്റേതാണെന്ന് കൃത്യമായി അറിയില്ലെന്നും സാക്ഷി മൊഴി നൽകി. അപകടം നടന്ന ശേഷമാണ് താൻ സംഭവസ്ഥലത്തെത്തിയത് എന്നതിനാൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചെന്നോ നേരിട്ട് കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു.
ഇതിന് പുറമെ, ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിൽ നിന്നും കണ്ടെടുത്ത ഏഴ് തൊണ്ടിമുതലുകളും മഹസർ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഇവ പ്രോസിക്യൂഷൻ ഭാഗം നാല് മുതൽ പത്ത് വരെയുള്ള തൊണ്ടിമുതലുകളായി കോടതി തെളിവിലേക്ക് സ്വീകരിച്ചു. കേസിൽ ഇതുവരെ 12 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ ഒരു സാക്ഷി മാത്രമാണ് ഇതുവരെ കൂറുമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

