ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അഭിഷിക്തനായി
text_fieldsപരുമല: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മലങ്കര ഓർത്തഡോക്സ് സഭയുടെ പൗരസ്ത്യ കാതോലിക്ക സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിന് സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി. കുര്‍ബാന മധ്യേ പ്രത്യേക പ്രാർഥനകള്‍ക്കുശേഷം സ്ഥാനാർഥിയുടെ ശിരസ്സില്‍ വേദപുസ്തകം െവച്ച് സുവിശേഷ വായന നടത്തുകയും തുടര്‍ന്ന് വിശ്വാസപ്രഖ്യാപനമായ ശല്മൂസ സ്ഥാനാർഥി വായിച്ച് ഒപ്പിട്ട് മുഖ്യകാര്മികന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയുടെ മുഖ്യഭാഗമായ മാര്‍ ക്ലീമിസിെൻറ പരിശുദ്ധാഹ്വാന പ്രാർഥന എല്ലാ മെത്രാപ്പോലീത്തമാരും സ്ഥാനാർഥിയുടെ ശിരസ്സില്‍ കൈെവച്ച് നിര്‍വഹിച്ചു. സ്ഥാനമേറ്റ പിതാവ് യോഗ്യനാണ് എന്നറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഓക്സിയോസ് ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്തമാരെല്ലാം ചേര്‍ന്ന് അംശവടി കൈമാറി. കുര്‍ബാനയുടെ ശേഷിക്കുന്ന ഭാഗം കാതോലിക്ക ബാവ പൂര്‍ത്തിയാക്കി. 22ാമത് മലങ്കര മെത്രാേപ്പാലീത്തയും ഒമ്പതാമത് കാതോലിക്ക ബാവയുമാണ് അദ്ദേഹം.
വ്യാഴാഴ്ച നടന്ന സമ്മേളനത്തിലാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുത്തത്.
ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതായി കുര്യാക്കോസ് മാര്‍ ക്ലീമിസ് പ്രഖ്യാപിച്ചത് അസോസിയേഷന് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗീകരിച്ചു. ഈ സമയം ആചാരവെടി മുഴങ്ങി. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലംചെയ്ത ഒഴിവില്‍ മലങ്കര മെത്രാപ്പോലീത്തസ്ഥാനം തത്സമയംതന്നെ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഏറ്റെടുക്കുന്നതായി കുര്യാക്കോസ് മാര്‍ ക്ലീമിസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ഇരിപ്പിടത്തിനു സമീപത്തേക്ക് ആനയിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ്, സക്കറിയ മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. സക്കറിയാസ് മാര്‍ അപ്രേം എന്നിവർ മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നങ്ങള്‍ ഓരോന്നായി ധരിപ്പിച്ചു. സ്ഥാനചിഹ്നങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഫാ. ഡോ. എം.ഒ. ജോണ്‍ വിശദീകരിച്ചു. അംശവസ്ത്രങ്ങള്‍ ധരിച്ച മലങ്കര മെത്രാപ്പോലീത്ത അംശവടിയും സ്ലീബയും കൈകളിലേന്തി അസോസിയേഷന് പ്രതിനിധികളെ വാഴ്വ് നല്കി അനുഗ്രഹിച്ചു.
കുര്യാക്കോസ് മാര്‍ ക്ലീമിസ്, സക്കറിയ മാര്‍ അന്തോണിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. അഡ്മിനിസ്ട്രേറ്റിവ് കൗണ്‍സില്‍ പ്രസിഡൻറുകൂടിയായ കുര്യാക്കോസ് മാര്‍ ക്ലീമിസ് മലങ്കര അസോസിയേഷന് അധ്യക്ഷത വഹിച്ചു. ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് മുഖ്യവരണാധികാരിയായി. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, സക്കറിയ മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സക്കറിയ മാര്‍ നിക്കോളാവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്, ഡോ. സക്കറിയാസ് മാര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. എബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.
മലങ്കരസഭയിൽ സമാന്തര അധികാരകേന്ദ്രങ്ങളില്ല –കാതോലിക്ക ബാവ
പരുമല: മലങ്കരസഭയിൽ സമാന്തര അധികാരകേന്ദ്രങ്ങളോ അവാന്തര വിഭാഗങ്ങളോ ഇല്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മലങ്കരസഭയിലെ അഭിപ്രായഭിന്നതകൾ നീതിപൂർവം പരിഹരിക്കേണ്ടതാണ്. ദൈവസന്നിധിയില്‍ അത് പരിഹരിക്കപ്പെടുകതന്നെ ചെയ്യും. ക്രൈസ്തവസഭകൾ തമ്മിെല സഹകരണം ഉറപ്പാക്കുന്നതിന് മലങ്കരസഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാതോലിക്ക ബാവ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്തിയതിനൊപ്പം മതബോധനങ്ങളും ആചാരാനുഷ്ഠാനങ്ങളും അപ്രസക്തമാണെന്ന ആക്ഷേപങ്ങള്ക്കുമിടയാക്കുന്നു. എന്നാല്‍, യുക്തി-ഭൗതിക-നിരീശ്വര വാദങ്ങളുടെയും ശാസ്ത്രീയ നിരീക്ഷണപാടവത്തിെൻറയും സെക്കുലര്‍ വാദങ്ങളല്ല നമ്മെ ഭാരപ്പെടുത്തുന്നത്. അവ കേവലം ഉപരിപ്ലവങ്ങളായ വെല്ലുവിളികള്‍ മാത്രമാണ്. ദൈവത്തില്‍ വിശ്വസിക്കുെന്നന്ന് പറയുകയും എന്നാല്‍ സുവിശേഷപരമായ നടപടികള്‍ സ്വജീവിതത്തില്‍ പിന്തുടരുകയും ചെയ്യാത്ത കപട മതജീവിതമാണ് ദുഃഖിപ്പിക്കേണ്ടത്.
ക്രിസ്തുസ്വഭാവത്തിലേക്കുള്ള വളര്‍ച്ചയില്‍നിന്ന് അടിസ്ഥാനപരമായി നമ്മെ തടസ്സപ്പെടുത്തുന്നത് ഈ കാപട്യമാണ്. സമൂഹത്തിെൻറ ധാര്‍മിക മനഃസാക്ഷിയായി നിൽക്കുന്ന സഭയില്‍ മാത്രമാണ് കരുണയുടെ ഉറവുകള്‍ പൊട്ടുന്നത്. നീതി ലഭിക്കാത്തവര്‍, മുറിവേറ്റവര്‍, രോഗബാധിതര്‍, അക്രമത്തിന് ഇരയാകുന്നവര്‍, ഇങ്ങനെ പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന അഭയകേന്ദ്രമാകുന്നതും അപ്പോഴാണ്. ഈ മനോഹര സാക്ഷ്യത്തിലൂടെയാണ് സഭ പൂര്‍വാധികം ശോഭിക്കേണ്ടതെന്ന് ബാവ പറഞ്ഞു.
പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമെന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭാരമേറിയതാണ്. ഈ ശുശ്രൂഷയും സുതാര്യവും സത്യസന്ധവുമായിരിക്കണമെന്നാണ് ആഗ്രഹം. നമുക്ക് മുന്നില്‍ ഇപ്പോഴും പ്രതിസന്ധികളും വെല്ലുവിളികളുമുണ്ട്. ദൈവം കൂടെയുള്ളതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.