Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പിണറായിക്ക് പാദസേവ...

‘പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി, സമുദായത്തിന് നാണക്കേട്’; എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ വീണ്ടും ബാനർ

text_fields
bookmark_border
G Sukumaran Nair
cancel
camera_alt

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്ഥാപിച്ച ബാനർ

പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും ബാനർ. പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനർ. ളാക്കൂർ എൻ.എസ്.എസ് കരയോഗം കെട്ടിടം ഇതിന് സമീപത്തായാണ്. കുടുംബ കാര്യത്തിനു വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറിയെന്നാണ് ബാനറിലെ പരാമർശം.

സുകുമാരൻ നായർ സമുദായത്തിന് നാണക്കേടെന്നും ബാനറിൽ പരിഹസിക്കുന്നുണ്ട്. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെട്ടിപ്പുറം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് മുന്നിലും ഇതേ വാചകങ്ങളോടെ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.

പിണറായിയെയും സർക്കാറിനെയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.


ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.

‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമല്ലോ?

ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എല്ലാവർക്കും അറിയാം. കോൺഗ്രസ് നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശബരിമല വിഷയത്തിൽ വകുപ്പ് മന്ത്രി അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ രണ്ടു തവണയും ശബരിമല ദർശനത്തിൽ പഴയ നിലപാടിൽ തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയിൽ ഗവൺമെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssg sukumaran nairPinarayi VijayanLatest News
News Summary - Banner against NSS General Secretary G Sukumaran Nair again
Next Story