200 കോടിയുടെ കടം; ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ കോടതി നടപടി തുടങ്ങി
text_fieldsകോഴിക്കോട്: 200 കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാത്തതിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ മകൻ ഇ.ടി. ഫിറോസിെൻറ സ്വത്ത് ബാങ്കിനു വേണ്ടി എറ്റെടുത്ത് നൽകാൻ കോടതിയുടെ മേൽനോട്ടത്തിൽ നടപടി തുടങ്ങി.
ഫിറോസ് മാനേജിങ് ഡയറക്ടറായ, ചെന്നൈയിൽ രജിസ്ട്രാർ ഓഫിസുള്ള അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി കനറ ബാങ്ക് ചെറൂട്ടി റോഡ് ശാഖ, പഞ്ചാബ് നാഷനൽ ബാങ്കിെൻറ ബാങ്ക് റോഡ് ശാഖ എന്നിവിടങ്ങളിൽ നിന്നെടുത്ത കടം തിരിച്ചടക്കാത്തതിനെ തുടർന്നുള്ള ഹരജിയിലാണ് നടപടി. ഈ മാസം 21നകം കടം വീട്ടിയില്ലെങ്കിൽ തുടർ നടപടിയെടുക്കുമെന്ന് കാണിച്ച് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ പി.ടി. ശ്രീനാരായണൻ ഉണ്ണി, ഫിറോസിനും മറ്റു ഡയറക്ടർമാർക്കും നോട്ടീസ് നൽകി.
കമ്പനിയും മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടർമാരുമടക്കം 21 പേരെ എതിർകക്ഷികളാക്കിയുള്ള ഹരജിയിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫാത്തിമ ബീവിയുടെ നിർദേശ പ്രകാരം നടപടി. വായ്പ തിരിച്ചടച്ചില്ലെങ്കിൽ നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സ് അടക്കം പതിനഞ്ചോളം പണയ വസ്തുക്കൾ കമീഷൻ ഏറ്റെടുത്ത് ബാങ്കിന് കൈമാറണമെന്നാണ് നിർദേശം. തിരിച്ചടവിന് സമയം ആശ്യപ്പെട്ട് ഫിറോസ് അടക്കമുള്ളവർ കമീഷന് അപേക്ഷ നൽകി. നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
2013ൽ രണ്ട് ബാങ്കിൽ നിന്ന് അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി 200 കോടി കടമെടുത്തുവെന്നാണ് കേസ്. കേന്ദ്രസർക്കാർ സ്ഥാപനമായ കർണാടകയിലെ കുദ്രേമുഖ് അയൺ ഓർ കമ്പനിയിൽ നിന്ന് ഇരുമ്പിെൻറ പാഴ്സാധനങ്ങൾ ലേലത്തിൽ പിടിക്കാൻ വേണ്ടിയാണ് കടം വാങ്ങിയത്. രണ്ട് കൊല്ലത്തിനകം പണം തിരിച്ചടക്കാമെന്നായിരുന്നു ധാരണ.
തിരിച്ചടവ് നീണ്ടപ്പോൾ 2017ൽ ബാങ്കുകൾ നൽകിയ ഹരജിയിലാണ് ഇപ്പോൾ നടപടി. കോടതി അന്ന് തന്നെ അഭിഭാഷക കമീഷനെ നിയോഗിച്ചിരുന്നു. എന്നാൽ അന്നം സ്റ്റീൽസ് നേതൃത്വത്തിൽ മേൽ കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കലും മറ്റും വൈകി. ഇപ്പോൾ സ്റ്റേ ഉത്തരവും മറ്റും നീങ്ങിയതോടെയാണ് വീണ്ടും കേസ് നടപടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.