ജപ്തിയിലൂടെ വീട് നഷ്ടപ്പെടില്ല, നിയമനിർമാണത്തിന് സർക്കാർ
text_fieldsതിരുവനന്തപുരം: ജപ്തിയിലൂടെ വീട് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാതിരിക്കാനുള്ള നിയമനിർമാണം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്തി നടപടിയുടെ ഭാഗമായി ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ അവർക്ക് ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് നിഷ്കർഷിക്കുന്നതാകും നിയമം. ഇതിെൻറ കരട് ശിപാർശ സമർപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. ബാബു, വി.എസ്. ശിവകുമാർ, കെ.എം. ഷാജി എന്നിവർക്കെതിരെ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ. ബാബുവിനെതിരായ കേസിെൻറ അന്വേഷണം പൂർത്തിയായി, കോടതിയുടെ വിചാരണയിലാണ്. വി.എസ്. ശിവകുമാർ, കെ.എം. ഷാജി എന്നിവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കി പണംതട്ടിയ സംഭവത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക്ഡൗണിെൻറ ഭാഗമായി താൽക്കാലികമായി നിർത്തിെവച്ച പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ ഉടൻ നടത്തും. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്മേൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിെൻറ അഡ്മിനിട്രേറ്റിവ് വിജിലൻസ് വിഭാഗം പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.