ശിക്ഷ കഴിഞ്ഞിട്ടും 'തടവിൽ' തന്നെ: ബംഗ്ലാദേശ് എംബസി പ്രതിനിധികൾ ഇന്ന് വിയ്യൂർ ജയിലിലെത്തും
text_fieldsതൃശൂർ: ശിക്ഷ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാതെ വിയ്യൂർ ജയിലിൽ ബംഗ്ലാദേശ് സ്വദേശികൾ കഴിയുന്നത് പരിശോധിക്കാൻ ബംഗ്ലാദേശ് എംബസി പ്രതിനിധികൾ വിയ്യൂർ ജയിലിലെത്തും. ശനിയാഴ്ച വിയ്യൂർ ജയിലിലെത്തുമെന്ന് എംബസിയിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ പറഞ്ഞു.
ശിക്ഷ കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാതെ 41 ബംഗ്ലാദേശികൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാര്യം മാധ്യമം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി എംബസിയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും നടപടികളില്ലാതെ കഴിയുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും ജയിലധികൃതരിൽ വിശദാംശങ്ങൾ തേടുകയും എംബസിയെ ബന്ധപ്പെടുകയുമായിരുന്നു. അടിയന്തര നടപടിയാവശ്യപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച ബംഗ്ലാദേശ് പ്രതിനിധി സംഘത്തിെൻറ സന്ദർശനം. സമാന പരാതിയുണ്ടായിരുന്ന കോഴിക്കോട് ജയിലിൽ സംഘം വെള്ളിയാഴ്ച സന്ദർശിച്ചു. ബംഗ്ലാദേശിൽ നിന്നും തൊഴിൽ തേടിയെത്തി ഏജൻറുമാർ മുഖേന നിർമാണ മേഖലയിലും മറ്റുമായി തൊഴിലെടുക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചത്.
ഫോർട്ടുകൊച്ചി പൊലീസ് പിടികൂടിയ മുഹമ്മദ് ദോലു സിക്സറിെൻറ ശിക്ഷ ഒരു മാസം മുമ്പ് പൂർത്തിയായതാണെങ്കിലും രേഖകളില്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് മലപ്പുറം വാഴക്കോട് നിന്നും മതിയായ രേഖകളില്ലാതെ പിടികൂടിയ 35 പേരും തൃശൂരിൽ നിന്നും പിടിയിലായ അഞ്ചുപേരും മതിയായ രേഖകളില്ലാത്തതിനാൽ തടവിൽ തന്നെ കഴിയുന്നുണ്ട്. എംബസി പ്രതിനിധി സംഘം എത്തി പരിശോധനക്ക് ശേഷം ഇവരുടെ മോചന നടപടികളിലേക്ക് കടക്കാനാവുമെന്നാണ് ജയിലധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
