യുവതിയെ വെടിവെച്ച വനിത ഡോക്ടറുടെ ജാമ്യഹരജി തള്ളി
text_fieldsകൊച്ചി: മുൻ ആൺസുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി വെടിവെച്ച കേസിൽ പ്രതിയായ വനിത ഡോക്ടറുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ഡോ. ദീപ്തിമോള്‍ ജോസിന്റെ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. തിരുവനന്തപുരം വഞ്ചിയൂരില്‍ ഷിനി എന്ന യുവതിയെയാണ് ഡോ. ദീപ്തി വീട്ടില്‍ കയറി എയർ പിസ്റ്റൾകൊണ്ട് വെടിവെച്ചത്. പ്രതി ചെയ്തത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ ജൂലൈ 28നാണ് സംഭവം. മൂന്നുതവണ വെടിയുതിർത്തെങ്കിലും ഉന്നംതെറ്റി ഷിനിയുടെ കൈയിലാണ് കൊണ്ടത്. ജൂലൈ 31ന് ദീപ്തി അറസ്റ്റിലായി. താൻ നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസം മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും പ്രതി ബോധിപ്പിച്ചു. എന്നാൽ, ഷിനിയുടെ ഭർത്താവ് സുജിത്തുമായി പ്രതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സുജിത്ത് അകലാൻ കാരണം ഷിനിയാണെന്ന് കരുതിയ ദീപ്തിമോൾ അവരെ ഇല്ലാതാക്കാൻ തീരുമാനിച്ചു.
ഓൺലൈൻ വഴിയാണ് എയർഗൺ വാങ്ങിയത്. കൊറിയർ കൈമാറാനെന്ന വ്യാജേന ഇവരുടെ വീട്ടിലെത്തിയാണ് വെടിയുതിർത്തത്. കൈകൊണ്ട് തടയാൻ ഷിനി ശ്രമിച്ചില്ലെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.