ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി വീണ്ടും ആശുപത്രിയിൽ
text_fieldsകൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടൻ വീണ്ടും ആശുപത്രിയിൽ. അപസ്മാരമുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ച്, അക്രമം നടന്ന ട്രെയിനിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
കൂടുതൽ തെളിവെടുപ്പിന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെ വർക്കലയിൽ എത്തിയപ്പോഴാണ് അപസ്മാരമുണ്ടായത്. ഇതോടെ സമീപത്തെ താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണ് ഇയാൾ. ചിറ്റാറിൽനിന്ന് അറസ്റ്റിലായ പ്രതിക്ക് ആദ്യ ദിവസവും അപസ്മാരമുണ്ടായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴാണ് കസ്റ്റഡിയിൽ വാങ്ങിയത്.
ആക്രമിക്കാൻ ഉപയോഗിച്ച സ്ക്രൂഡ്രൈവർ വാങ്ങിയ ആലപ്പുഴ മുല്ലക്കലെ കടയിലും മുളന്തുരുത്തിയിലെ സംഭവസ്ഥലത്തും എത്തിച്ച് െതളിവെടുക്കാനിരിക്കെയാണ് ഇയാൾ ആശുപത്രിയിലായത്. സംഭവശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും എത്തിക്കാനുണ്ട്. ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി നീട്ടിലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 28നാണ് മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരൻ (32) ഓടുന്ന ട്രെയിനിൽ ആക്രമണത്തിനും കവര്‍ച്ചക്കും ഇരയായത്. പ്രാണരക്ഷാർഥം യുവതി ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.