തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. കെ.ബാബുവാണ് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിച്ചത്. കേന്ദ്രസർക്കാറിന്‍റെ നികുതി ഭീകരതക്ക് സംസ്ഥാനം കൂട്ടുനിൽക്കുകയാണെന്ന് ബാബു ആരോപിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ നികുതിയിൽ ഇളവ് വേണമെന്നും ബാബു ആവശ്യപ്പെട്ടു.
വാഹനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ പോയി ഇന്ധനം നിറക്കുകയാണ്. ഇതുമൂലം പ്രതിദിനം കേരളത്തിന് 1.10 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാവുകയാണ്. ഇന്ധനനികുതിയിൽ യു.ഡി.എഫ് 670 കോടിയുടെ ഇളവ് നൽകിയത് എന്തുകൊണ്ട് പറയുന്നില്ലെന്നും ബാബു പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ തന്നെ നികുതി കുറക്കട്ടെയെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിശദീകരിച്ചു. സംസ്ഥാന ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. പാർലമെന്‍റിലേക്ക് സൈക്കിളിൽ പോകാൻ 19 പേരുണ്ടല്ലോ ? അവർ എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനസർക്കാർ ഇന്ധനനികുതി കുറക്കാത്തതിനെതിരെ എം.എൽ.എ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.