സർവിസ് ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചു; ബി. അശോകിന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിന്‍റെ പേരിൽ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനും സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ നയങ്ങളെ വിമർശിച്ചതിനുമാണ് സസ്പെൻഷൻ. ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാർഷിക സർവകലാശാല വി.സി കൂടിയാണ് അശോക്.
സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ നയങ്ങളെ വിമർശിച്ചു, മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ സർക്കാറിനെതിരെ സംസാരിച്ചു, ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പാലിക്കേണ്ട സർവിസ് ചട്ടങ്ങളുടെ ലംഘനമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. കഴിഞ്ഞ കുറേ നാളുകളായി ബി. അശോകും സർക്കാറുമായി നല്ല സ്വരചേർച്ചയിലല്ല. സർക്കാറിന്‍റെ പല നയങ്ങളെയും രൂക്ഷമായ ഭാഷയിലാണ് അശോക് വിമർശിച്ചത്.
ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നിന്ന് ഐ.എ.എസ് അസോസിയേഷൻ അനുകൂല വിധി നേടിയിരുന്നു. ഇത് സർക്കാറിന് തിരിച്ചടിയായി. അതിന് പിന്നിലും അസോസിയേഷൻ മുൻ പ്രസിഡന്‍റായ അശോകാണെന്ന് സർക്കാർ സംശയിക്കുന്നു. ആ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമീഷണർ സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ സർക്കാറിന് മാറ്റേണ്ടിവന്നത്. കൃഷിവകുപ്പിൽ നിന്ന് ബി. അശോകിനെ സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റിയത് അടുത്തിടെയാണ്. യുവജനകാര്യ വകുപ്പിന്‍റെ അധിക ചുമതലയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

