നിർമാണ പ്രവൃത്തികളുടെ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് ടെസ്റ്റിങ് ലാബ് പ്രവർത്തനം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ട് പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിങ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് നിർമാണ സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ചു.
നിർമാണ പ്രവൃത്തികളുടെ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് ടെസ്റ്റിങ് ലാബിന്റെ പ്രവർത്തനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നിർമാണ സമയത്ത് പാലിക്കേണ്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ലാബിന്റെ പരിശോധന വഴി സാധിക്കും. റോഡുകൾ കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയും ഓട്ടോമേറ്റഡ് ലാബ് വഴി പരിശോധന നടത്തും. ഇതിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്ന് ലാബുകളാണ് പ്രവർത്തിക്കുക. റോഡ് പ്രവൃത്തിയിൽ താപനില, ബിറ്റുമിൻ കണ്ടന്റ് തുടങ്ങിയവയാണ് പരിശോധിക്കുക. പരിശോധനയുടെ റിപ്പോർട്ട് എല്ലാ മാസവും പത്തിനകം മന്ത്രിതലത്തിൽ പരിശോധിച്ച് വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

