30 രൂപ ഭാരം തന്നെ, ഒാട്ടോ നിരക്ക് ശിപാർശയിൽ സർക്കാർ കൈവെക്കും
text_fieldsതിരുവനന്തപുരം: ഒാേട്ടാറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കണമെന്ന രാമചന്ദ്രന് കമീഷന് ശിപാർശ സർക്കാർ അതേപടി അംഗീകരിക്കില്ല. നിലവിലെ മിനിമം നിരക്കിനെക്കാൾ അഞ്ചു രൂപ കൂടി വർധിപ്പിച്ച് 25 രൂപയാക്കുമെന്നാണ് വിവരം. യാത്രക്കാർക്ക് ഭാരമാകാതെയും എണ്ണ വിലവർധനയിൽ പൊറുതിമുട്ടുന്ന ഒാേട്ടാ തൊഴിലാളികളെ കൂടി പരിഗണിച്ചും നിരക്ക് നിശ്ചയിക്കാനാണ് തീരുമാനം. മിനിമം നിരക്കിന് ശേഷമുള്ള ഒാരോ കിലോമീറ്ററിനും 12 രൂപ വീതം ഇൗടാക്കാനാണ് ശിപാർശ. ഇതിലും സർക്കാർ കൈവെച്ചേക്കും.
30 രൂപ വർധന വേണമെന്നാണ് സംഘടനകളുടെ ആവശ്യം. എന്നാൽ, ഒാേട്ടാ തൊഴിലാളികൾക്ക് അനുകൂലമായ സർക്കാർ തീരുമാനങ്ങളും ഇളവുകളും ബോധ്യപ്പെടുത്തിയാകും 25 രൂപയെന്ന സമവായത്തിലെത്തിക്കുക. ഫിറ്റ്നസ് ടെസ്റ്റിന് പ്രതിമാസം 100 രൂപയുണ്ടായിരുന്നത് 1500 രൂപയാക്കി വർധിപ്പിച്ച നടപടി സർക്കാർ സമീപകാലത്താണ് പിൻവലിച്ചത്. ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധന സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന തീരുമാനമാണ് മറ്റൊന്ന്.
അയൽ ജില്ലകളിലേക്ക് ഓട്ടോറിക്ഷകൾ 20 കി.മീറ്റർ വരെ സർവിസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ 10 കിലോമീറ്ററാണ് അയൽജില്ലകളിലെ സഞ്ചാരാനുവാദം. മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കുമെന്നും ഒാേട്ടാറിക്ഷ തൊഴിലാളികളെ സർക്കാർ അറിയിച്ചിരുന്നു. നിരക്ക് വർധന നയപരമായ തീരുമാനമായതിനാൽ എൽ.ഡി.എഫ് യോഗം പരിഗണിച്ചേക്കും. തുടർന്നാണ് മന്ത്രിസഭ യോഗത്തിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.