ചെറിയ കുറ്റത്തിന് ആദ്യമായി കേസിൽപെടുന്നവര്‍ക്ക് മാപ്പുനല്കാന് സമൂഹത്തിെൻറ മനോഭാവം തടസം -ഹൈകോടതി
text_fieldsകൊച്ചി: ചെറിയ കുറ്റങ്ങളുടെ പേരിൽ ആദ്യമായി കേസിൽപെടുന്നവര്‍ക്ക് മാപ്പ് നല്കാന് നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സമൂഹത്തിെൻറ മനോഭാവം പലപ്പോഴും ഇതിനു തടസ്സമാണെന്ന് ഹൈകോടതി.
ഒരിക്കൽ മാത്രം കേസിൽപെടുന്നയാളെപ്പോലും സ്ഥിരം കുറ്റവാളിയെപ്പോലെയാണ് സമൂഹം പലപ്പോഴും കണക്കാക്കുന്നത്. നിയമത്തിലെ ഇത്തരം വ്യവസ്ഥകൾ ഫലവത്താകാന് സമൂഹത്തിെൻറ സഹായം അനിവാര്യമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി അബ്ദുൽ റഉൗഫിന് വിചാരണ കോടതി 2005ല്‍ വിധിച്ച ശിക്ഷ സംശയത്തിെൻറ ആനുകൂല്യം നല്കി റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. അയ്യപ്പപണിക്കരുടെ 'മോഷണം' എന്ന കവിതയിലെ 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്നതുള്‍പ്പെടെയുള്ള വരികള്‍ ചേർത്താണ് കോടതിയുടെ ഉത്തരവ്.
മഞ്ചേരി ഒന്നാം അതിവേഗ കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ റഉൗഫ് നൽകിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.
മോട്ടോർ മോഷണംപോയ സംഭവത്തിൽ തനിക്കെതിരെ നടക്കുന്ന കുപ്രചാരണം ബോധ്യപ്പെടുത്താൻ ഉടമയുടെ വീട്ടിലെത്തി പുറത്തിറങ്ങിയ ഇയാൾ രണ്ടുപേരെ കുത്തിയെന്നാണ് കേസ്. എന്നാല്‍, കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ മുളകുപൊടിയെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തെൻറ തലക്ക് അടിക്കുകയായിരുന്നെന്നാണ് റഉൗഫിെൻറ വാദം. ചികിത്സ തേടിയതിെൻറ വിവരവും ഹാജരാക്കി.
റഉൗഫിന് പറ്റിയ പരിക്കിെൻറ വിവരം പ്രോസിക്യൂഷന് മറച്ചുവെച്ചതായി കോടതി വിലയിരുത്തി. മോഷ്ടാവായി മുദ്ര കുത്തിയശേഷം യുവാവിനെ പ്രകോപിപ്പിച്ച് കുത്തു കേസിൽപെടുത്തുകയായിരുന്നുവെന്ന സംശയവും ഉന്നയിച്ചു. തുടർന്നാണ് സംശയത്തിെൻറ ആനുകൂല്യം നല്കി വിട്ടയച്ചത്.
ഒരാൾക്കെതിരെ ആദ്യമായി കുറ്റം ചുമത്തപ്പെടുമ്പോള്‍ ജയിലിലേക്ക് അയക്കുന്നത് ഒഴിവാക്കി നവീകരിക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 360(3) വകുപ്പിലും പ്രബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് നിയമത്തിലെ മൂന്നാം വകുപ്പിലും വ്യവസ്ഥയുള്ളത് കോടതി ഓർമിപ്പിച്ചു.
പ്രതിക്ക് അഭിഭാഷകനില്ലെന്ന് കണ്ട് കോടതിതന്നെ അമിക്കസ് ക്യൂറിയായി അഭിഭാഷകനെ ചുമതലപ്പെടുത്തി വസ്തുതാന്വേഷണം നടത്തി വാദം കേട്ട കേസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

