തീവണ്ടിയോട് അരുത് തീക്കളി
text_fieldsകണ്ണൂർ: Attempted subversion by throwing stones on railway tracks and train Stone pelting continues. നൂറുകണക്കിന് പേരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികൾ വർധിക്കുമ്പോൾ യാത്രക്കാരും റെയിൽവേ അധികൃതരും ഞെട്ടലിലാണ്.
മൂകാംബിക സന്ദർശനത്തിനുശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനിയായ 12കാരിക്ക് കല്ലേറിൽ തലക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്രചെയ്യവെ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂർ സൗത്തിനും എടക്കാടിനും ഇടയിലാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ കീർത്തന തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയ ശേഷമാണ് രാത്രി വൈകി കോട്ടയത്തേക്ക് മടങ്ങിയത്.
കല്ലേറിൽ ജീവൻപോലും അപകടത്തിലായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ട്രെയിൻ യാത്രക്കിടെ സാമൂഹികവിരുദ്ധരുടെ കല്ലേറിൽ പരിക്കേറ്റ് കാഴ്ച നഷ്ടമായ സംഭവങ്ങൾ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കല്ലേറിൽ തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. ബോഡിയിലും ജനൽക്കമ്പിയിലും തട്ടി കല്ലും കുപ്പിയും താഴെ വീഴുന്നതിനാൽ അപകടമൊഴിവാകുകയാണ്. പലപ്പോഴും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്തതിനാൽ പരാതിയാകാറില്ല. റെയിൽപാളങ്ങളോട് ചേർന്ന് കാടുകളിലും ആളനക്കമില്ലാത്ത പറമ്പുകളിലും ശീട്ടുകളി സംഘങ്ങളും മയക്കുമരുന്ന്, മദ്യപ സംഘങ്ങളും താവളമാക്കുന്നത് പതിവാണ്. മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായ യുവാക്കളും വിദ്യാർഥികളും അടക്കമുള്ളവർ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനാണ് റെയിൽപാളത്തോട് ചേർന്നുള്ള ആളൊഴിഞ്ഞ പ്രദേശങ്ങൾ താവളമാക്കുന്നത്. ആളൊഴിഞ്ഞ ഭാഗങ്ങളിൽ ട്രെയിൻ മെല്ലെ നീങ്ങുമ്പോഴും പാളങ്ങളിലൂടെ നടക്കുമ്പോഴും മൊബൈൽ അടക്കമുള്ള സാധനങ്ങൾ തട്ടിപ്പറിക്കുന്നതായും നിരവധി പരാതിയുണ്ട്. ലഹരിസംഘങ്ങളെക്കുറിച്ച് നിരന്തര പരാതിയുണ്ടായിട്ടും നടപടിയില്ലാതാകുമ്പോൾ പൊലീസിന്റെയും ആർ.പി.എഫിന്റെയും ശ്രദ്ധപതിയാനായി ട്രെയിനിനുനേരെ കല്ലെറിയുന്ന സംഭവങ്ങളുമുണ്ടെന്നാണ് വിവരം.
കല്ലേറിൽ മാരകമായി പരിക്കുപറ്റിയ സംഭവങ്ങൾ കുറച്ചുവർഷമായി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആർ.പി.എഫ് നൽകുന്ന വിവരം.
പാളങ്ങളിൽ കല്ല് നിരത്തിവെക്കുന്ന സംഭവങ്ങളും ഏറെയാണ്. രണ്ടുദിവസം മുമ്പ് തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിനുമുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നരമാസം മുമ്പ് പാപ്പിനശ്ശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിശ്രമം മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒഴിവായത്. ട്രാക്കുകളിൽ 10 മീറ്ററോളം ദൂരത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിലായിരുന്നു. നേരത്തേയും ഈ പ്രദേശത്ത് സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽപാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത് കഴിഞ്ഞവർഷമാണ്.
ചിറക്കൽ, എടക്കാട് ഭാഗങ്ങളിലും പാളങ്ങളിൽ കല്ല് കണ്ടെത്തിയിരുന്നു.
യാത്രക്കാരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്താൻ റെയിൽവേ മന്ത്രാലയം ജാഗ്രത കാണിക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണില്ലാത്ത കൗതുകം
ട്രെയിനുകൾക്ക് സ്ഥിരമായി നേരെ കല്ലെറിയുന്നവരിൽ വിദ്യാർഥികളുമുണ്ടെന്നാണ് വിവരം. സ്കൂൾ വിട്ട് മടങ്ങുന്ന സംഘങ്ങൾ ട്രെയിനിനുനേരെ കല്ലെറിയുന്നതായി പരാതിയുണ്ടായിരുന്നു. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങളിൽനിന്ന് കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. കുട്ടികൾ കൗതുകത്തിനാണ് കല്ലെറിയുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ചിന്തിക്കാറില്ല. അധ്യാപകരും രക്ഷിതാക്കളും ഇതുസംബന്ധിച്ച് കൃത്യമായ ബോധവത്കരണം നൽകണം. എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിലടക്കം കുട്ടികൾ പിടിയിലായിരുന്നു. ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയാണ് പതിവ്. പാളത്തിൽ കല്ലെടുത്തുവെച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാനാണ് അത്തരത്തിൽ ചെയ്തതെന്നാണ് പലരും നൽകുന്ന വിവരം
'നിരീക്ഷണം തുടങ്ങി'
'യാത്രക്കാർക്കുനേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ റെയിൽവേ പൊലീസും സിറ്റി പൊലീസും ആർ.പി.എഫ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ കാര്യങ്ങൾ കാണുകയാണെങ്കിൽ പൊതുജനങ്ങൾ ടോൾഫ്രീ നമ്പറായ 139 ലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.'
ബിനോയ് മാത്യു, സി.ഐ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.