അഗളി: കോവിഡ് വ്യാപനം തടയാൻ നടപടികൾ സജീവമാകുമ്പോഴും അട്ടപ്പാടിയിൽ പോസിറ്റീവ് കേസുകൾ കൂടുന്നു. പഴുതടച്ച നടപടികൾ ഇല്ലാത്തതാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്ന ഇരു അതിർത്തികളിലും പരിശോധനകളും നിയന്ത്രണങ്ങളും നടക്കുമ്പോഴും ഊടുവഴികൾ സജീവമാണ്. 20ഒാളം സമാന്തര ഊടുവഴികളാണ് അട്ടപ്പാടിയിലേക്കുള്ളത്. ഇവിടങ്ങളിലൂടെ കേരളത്തിന് പുറത്തു നിന്നും പരിശോധനകളില്ലാതെ ആളുകൾ എത്തുകയും തിരികെ പോയി വരികയും ചെയ്യുന്നുണ്ട്.
തമിഴ്നാടിനോട് ചേർന്നുള്ള കോട്ടത്തറ മുതൽ ഷോളയൂർ വരെയുള്ള പ്രദേശത്ത് മാത്രം ഒരു ഡസനിലേറെ ഊടുവഴികളുണ്ട്. ഇവിടെയൊന്നും പരിശോധനകളില്ല. മദ്യം കുടിക്കാനും അനധികൃത വിൽപനക്കുമായി അതിർത്തി കടക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്.
അട്ടപ്പാടിയിൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നും ദിനംപ്രതി മദ്യം വാങ്ങി തിരികെ എത്തുന്നത് ആദിവാസി വിഭാഗത്തിൽ പെടുന്നവരടക്കം നിരവധിയാണ്.വരുന്നവരും പോകുന്നവരുമായ ആളുകളെ കുറിച്ചുള്ള വ്യക്തമായ വിവരം അധികൃതർക്ക് ലഭ്യമാകില്ല.
അഞ്ച് ഊരുകളിൽ ഒരു മരണവും ഉറവിടം കണ്ടു പിടിക്കാൻ കഴിയാത്ത രോഗബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇലച്ചിവഴി, കുളപ്പടി, ആനക്കട്ടി, രങ്ക നാഥപുരം എന്നീ ആദിവാസി ഊരുകൾ നിലവിൽ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലാണുള്ളത്.