കടത്തിണ്ണയിൽ ഉറങ്ങിയയാളെ തലക്കടിച്ച് കൊന്നു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsമരിച്ച മുഹമ്മദ് ഷാഫി, അറസ്റ്റിലായ ആന്റണി ജോസഫ്
കോഴിക്കോട്: കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ച് കൊലപ്പെടുത്തി. മാങ്കാവ് സ്വദേശി ഇയ്യക്കണ്ടി മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്. സംഭവത്തിൽ തമിഴ്നാട് അരിയല്ലൂർ സ്വദേശി അരയല്ലൂർമാവട്ടം വരദരാജൻ പേട്ടയിലെ ആന്റണി ജോസഫിനെ (49) കസബ പൊലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച വൈകീട്ടോടെ മാങ്കാവിലാണ് നാടിനെ നടുക്കിയ സംഭവം. രാത്രി ഏഴോടെ അങ്ങാടിയിലെ ലാബിന് മുൻവശം കിടന്നുറങ്ങിയ യുവാവിനെ ആന്റണി ജോസഫ് നിലത്തുവിരിക്കുന്ന ഇന്റർലോക്ക് കട്ടകൊണ്ട് തലക്കടിക്കുകയായിരുന്നു. ചോരവാർന്ന് ബോധം നഷ്ടമായതോടെ പ്രതി സ്ഥലത്തുനിന്ന് മാറി.
പിന്നീട് ഒരുമണിക്കൂറിനുശേഷം അതുവഴി പോയവരാണ് ഷാഫിയെ ചോരവാർന്ന് ബോധരഹിതനായ നിലയിൽ കാണുന്നത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. ചികിത്സക്കിടെ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ഷാഫി മരിച്ചത്.
മാങ്കാവിൽ വിവിധ ജോലിയെടുത്ത് കഴിയുന്ന ആന്റണി ജോസഫിനെ തിങ്കളാഴ്ച കസബ ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്താണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കോടതി പിന്നീട് റിമാൻഡ് ചെയ്തു.
മോർച്ചറിയിൽ സൂക്ഷിച്ച ഷാഫിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്കരിക്കും. ഹസൻ -ആയിഷബി ദമ്പതികളുടെ മകനാണ് ഷാഫി. സഹോദരങ്ങൾ: അബ്ദുൽ സമദ്, മുഹമ്മദ് ഷരീഫ്, സാബിത, ഫാസില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

